ന്യൂഡെൽഹി: വഖഫ് നിയമ ഭേദഗതി ബിൽ നാളെ ഉച്ചയ്‌ക്ക് 12 മണിക്ക് ലോക്‌സഭയിൽ അവതരിപ്പിക്കും. ബില്ലിൻമേൽ എട്ട് മണിക്കൂർ ചർച്ച നടക്കും. ഇന്ന് ഉച്ചയ്‌ക്ക് ചേർന്ന കാര്യോപദേശ സമിതി യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചു. നാളെ സഭയിൽ ഹാജരാകാൻ അംഗങ്ങൾക്കെല്ലാം വിപ്പ് നൽകാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം.
സഭയിൽ സ്വീകരിക്കേണ്ട തന്ത്രം തീരുമാനിക്കുന്നതിനായി നാളെ രാവിലെ 9.30ന് പാർട്ടി എംപിമാരുടെ യോഗം കോൺഗ്രസ് വിളിച്ചുകൂട്ടി. മധുരയിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കേണ്ടതിനാൽ സിപിഎം എംപിമാർ ചർച്ചയിൽ പങ്കെടുക്കില്ല. ജെപിസി പരിഗണിച്ച ഭരണപക്ഷ നിർദ്ദേശങ്ങൾ മാത്രം അടങ്ങിയ ബില്ലാണ് നാളെ അവതരിപ്പിക്കുന്നത്.
പാർലമെന്റ് സമ്മേളനം അവസാനിക്കാൻ മൂന്ന് ദിവസങ്ങൾ മാത്രം ശേഷിക്കെ തിരക്കിട്ട് നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമം. ബിൽ പാസാക്കാനുള്ള അംഗസംഖ്യയുള്ളതിനാൽ സർക്കാരിന് ആശങ്കയില്ല. എൻഡിഎയിലെ പ്രധാന സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും നിലപാട് ഇതുവരെ അറിയിച്ചിട്ടില്ല.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!