തിരുവനന്തപുരം: ജമാഅത്തെ ഇസ്‍ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടത്തിയ പ്രകടനവും ബന്ധപ്പെട്ട പ്രചാരണവും കലാപലക്ഷ്യത്തോടെയാണോ എന്നന്വേഷിക്കാൻ ഏജന്‍സികള്‍.
വഖഫ് ബില്ലിനെതിരെ നടന്ന പ്രതിഷേധ മാർച്ച് അക്രമാസക്‌തമായതിനെ തുടർന്ന് പോലീസ് ലാത്തി വീശിയിരുന്നു. സമരത്തിൽ ഹമാസ് ഉൾപ്പടെയുള്ള തീവ്രസംഘടനാ നേതാക്കളുടെ ഫോട്ടോകളും തീവ്ര പ്രഖ്യാപനങ്ങളും ഉപയോഗിച്ചതായി വ്യാപക പ്രചാരണവുമുണ്ട്. ഈ സാഹചര്യത്തിലാണ് രഹസ്യാന്വേഷണ ഏജൻസികൾ ആഴത്തിലുള്ള അന്വേഷണത്തിന് തയാറെടുക്കുന്നത്.
വഖഫ് നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ സംഘടിച്ചെത്തിയത്. വിമാനത്താവള പരിസരത്തുള്ള മുന്നറിയിപ്പുകളും സുരക്ഷാ സംവിധാനങ്ങളും അവഗണിച്ച് പ്രതിഷേധക്കാർ മുന്നോട്ടുപോയപ്പോൾ, പോലീസ് ലാത്തിചാർജ് നടത്തുകയും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പലതവണ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്‌തിരുന്നു. സംഘർഷത്തിനിടെ ചില പോലീസ് ഉദ്യോഗസ്‌ഥർക്കും പ്രതിഷേധക്കാർക്കും പരിക്ക് ഏൽക്കുകയും ചെയ്‌തിരുന്നു.
ജമാഅത്തെ ഇസ്‍ലാമി വൈസ് പ്രസിഡണ്ട് മലിക് മുത്തസിംഖാന്റെ (Malik Motashim Khan) നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത ആയിരത്തോളം പേരെ സ്‌ഥിരമായി നിരീക്ഷിക്കാനും ഇവരെകുറിച്ചുള്ള മുൻകാല വിവരങ്ങളും ഇവരുടെയെല്ലാം ബന്ധങ്ങളും മറ്റു കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും പഠനവിധേയമാക്കാനുമാണ് ഏജന്‍സികളുടെ തീരുമാനം.
നിലവിൽ, പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട ആക്രമണത്തിൽ ആറു പേര്‍ക്കെതിരെ കൊണ്ടോട്ടി പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു റിമാന്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. വഖഫ് ബില്ലുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിയുടെ വാര്‍ത്താ ചാനലുകളിലും യുട്യൂബ് ഉൾപ്പടെയുള്ള സാമൂഹിക മാദ്ധ്യമങ്ങളിലും വാട്‌സാപ്പ് ഗ്രൂപ്പുകളിലും നടക്കുന്ന ചര്‍ച്ചകളും വാര്‍ത്താ സംപ്രേക്ഷണങ്ങളും നിരന്തരം നിരീക്ഷിക്കണമെന്ന നിര്‍ദ്ദേശവും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.
അതേസമയം, ഈ സമരവും അനുബന്ധമായി ഉയർത്തിയ ചിത്രങ്ങളും വിളിച്ച മുദ്രാവാഖ്യങ്ങളും സംഘപരിവാർ-ജമാഅത്തെ ഇസ്‍ലാമി പ്ളാൻ ആണെന്നും കേരളത്തിൽ വർഗീയത ആളിക്കത്തിക്കാൻ സംഘപരിവാർ ജമാഅത്തെ ഇസ്‍ലാമി ഉൾപ്പടെയുള്ള തീവ്ര ആശയക്കാരുടെ മുകൾതട്ടിൽ കൊടുക്കൽ വാങ്ങലുകൾ നടത്തിയിട്ടുണ്ടെന്നും ചിലർ ആശങ്ക ഉയർത്തുന്നുണ്ട്.

ഇത്തരം അവിശുദ്ധ കൊടുക്കൽ വാങ്ങലുകളിലൂടെ മുസ്‌ലിം ന്യൂനപക്ഷത്തെ ഇളക്കിവിടുകയും അതിലൂടെ ഭൂരിപക്ഷത്തെ ഏകോപിപ്പിക്കാനും ഇടതുപക്ഷത്തെയും കോൺഗ്രസ് പക്ഷത്തെയും സമ്മർദ്ദത്തിലാക്കി തകർക്കാനും സമാന്തരമായി ബിജെപിയെ വളർത്താനും തയാറാക്കിയ പൊളിറ്റിക്കൽ സ്ട്രാറ്റജിയാണ് കേരളത്തിൽ നടപ്പിലാക്കുന്നതെന്ന് മുതിർന്ന നേതാക്കൾ ഉൾപ്പടെയുള്ള പലരും വിശദീകരിക്കുന്നുണ്ട്.
MOST READ | ‘ഇര ക്ഷണിച്ചുവരുത്തിയത്’; ബലാൽസംഗകേസിൽ പ്രതിക്ക് ജാമ്യം