കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പട്ടികയുമായി ബന്ധപ്പെട്ട് ചിലർക്ക് ഭീതിയുണ്ടെന്നും അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും റവന്യൂ മന്ത്രി കെ രാജൻ. ദുരന്തബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ട ആരുടെയെങ്കിലും വാടക മുടങ്ങിയിട്ടുണ്ടെങ്കിൽ 24 മണിക്കൂറിനുള്ളിൽ കൊടുത്ത് തീർക്കുമെന്നും മന്ത്രി പറഞ്ഞു.
”പുനരധിവാസം സംബന്ധിച്ച പട്ടികയിൽ ഇരട്ടിപ്പുണ്ടായത് കുറ്റകരമായ അനാസ്‌ഥയായിരുന്നു. അത് പരിഹരിച്ചു. മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്ന ആരെയും ഒഴിവാക്കില്ല. മാനുഷിക പരിഗണന വെച്ച് പുനരധിവാസം നടത്തും. പരാതികൾ അനുഭാവപൂർവം പരിഗണിക്കും. ഏഴ് സെന്റ് ഭൂമിയും വീടും എന്നതാണ് നിലവിലെ നിബന്ധന.
ചൂരൽമലയിൽ 120 കോടി രൂപ മുടക്കിയാണ് റോഡുകൾ പണിയുന്നത്. 38 കോടിയാണ് പാലം നിർമിക്കാൻ എസ്‌റ്റിമേറ്റ് കണക്കാക്കിയിരുന്നത്. വൈദ്യുതി വിതരണം ഭൂഗർഭ കേബിൾ വഴിയാക്കും. ചൂരൽമല ടൗണിനെ ഒറ്റപ്പെട്ട് പോകാതെ റീ ഡിസൈനിങ് ചെയ്യും. ദുരിതബാധിതർക്കുള്ള 300 രൂപ സഹായം ഒമ്പത് മാസത്തേക്ക് നീട്ടിയിരുന്നു. അത് ഈ മാസം മുതൽ മുൻകാല പ്രാബല്യത്തോടെ കൊടുക്കാൻ ശ്രമിക്കും.
പരിക്കേറ്റവരുടെ തുടർ ചികിൽസ സർക്കാർ വഹിക്കും. സമരം ചെയ്യുന്ന ദുരിതബാധിതരോട് വിരോധമില്ല. സമരക്കാർ അവരുടെ ആശങ്കകളാണ് ഉന്നയിക്കുന്നത്. ദുരന്തബാധിതരോട് കേന്ദ്രം ക്രൂരതയാണ് കാണിക്കുന്നത്. കേരളത്തിന്റെ ആവശ്യങ്ങളിൽ യാതൊരു നടപടിയും ഉണ്ടായില്ലെന്നും” മന്ത്രി കുറ്റപ്പെടുത്തി. കളക്‌ട്രേറ്റിന് മുന്നിൽ ഉപരോധം നടത്തിയ ദുരന്തബാധിതരെ സന്ദർശിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
Most Read| സ്‌പേഡെക്‌സ് ഡി ഡോക്കിങ് വിജയകരം; പുതുചരിത്രം കുറിച്ച് ഐഎസ്ആർഒ