തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായുള്ള ടൗൺഷിപ്പ് നിർമാണത്തിന് ഈ മാസം 27ന് തറക്കല്ലിടുമെന്ന് റവന്യൂ മന്ത്രി കെ രാജൻ നിയമസഭയിൽ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചടങ്ങിൽ പങ്കെടുക്കും. വയനാടിനായി രാഷ്‌ട്രീയമില്ലാതെ ഒന്നിച്ചുപോകുമെന്നും മന്ത്രി പറഞ്ഞു.
ടൗൺഷിപ്പ് നിർമാണം അതിവേഗത്തിൽ പൂർത്തിയാക്കുമെന്നും 1112 കുടുംബങ്ങൾക്ക് പുനരധിവാസത്തിന് മൈക്രോ പ്ളാൻ ഉണ്ടെന്നും മന്ത്രി വ്യക്‌തമാക്കി. തുടർ ചികിൽസയോ, അടിയന്തിര ചികിൽസ വേണ്ടിവരുന്ന ദുരന്തബാധിതരുടെ ചിലവും കേരള സർക്കാർ വഹിക്കും. ദുരന്ത സ്‌ഥലത്ത് കൊടുക്കാത്ത ബ്രെഡ് പൂത്തെന്ന കഥ വരെ പുറത്തുവന്നിരുന്നു. കൊടുക്കാത്ത ബ്രെഡ് എങ്ങനെയാണ് പൂക്കുന്നതെന്നും മന്ത്രി ചോദിച്ചു.
അതേസമയം, വയനാട് വിഷയത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ രൂക്ഷമായി വിമർശിച്ചു. വയനാടിനോട് കേന്ദ്രം കാട്ടിയത് ക്രൂരമായ അവഗണനയാണെന്നും സതീശൻ പറഞ്ഞു. ഔദാര്യമായി വായ്‌പ തന്നത് തെറ്റാണ്. ഇതിനെതിരെ ഏതറ്റം വരെയും പോരാടുമെന്ന് വ്യക്‌തമാക്കിയ വിഡി സതീശൻ, ദുരന്തബാധിതർക്ക് ജീവനോപാധികളും പൊതു കൃഷി സ്‌ഥലവും ഒരുക്കാനായി സംസ്‌ഥാന സർക്കാർ എന്ത് ചെയ്‌തുവെന്നും ചോദിച്ചു.
Most Read| കാനഡയെ നയിക്കാൻ ഇനി മാർക്ക് കാർനി; ട്രൂഡോയുടെ പിൻഗാമി, ട്രംപിന് എതിരാളി