കൊച്ചി: വയനാട് മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസ വിധി. ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പ് നിർമിക്കാനായി കണ്ടെത്തിയ എസ്‌റ്റേറ്റ് ഭൂമികൾ സർക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എസ്‌റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കുന്നതിനെതിരെ ഉടമകൾ നൽകിയ ഹരജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
ലാൻഡ് അക്വിസിഷൻ നിയമപ്രകാരം എസ്‌റ്റേറ്റ് ഉടമകൾക്ക് അർഹമായ നഷ്‌ടപരിഹാരം നൽകികൊണ്ട് ഭൂമി ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി നിർദ്ദേശം. നാളെമുതൽ സർക്കാരിന് ഭൂമി അളന്ന് തിട്ടപ്പെടുത്താമെന്നും ഇതിനുള്ള നടപടികൾ ആരംഭിക്കാമെന്നും ജസ്‌റ്റിസ് കൗസർ എടപ്പഗത്ത് വ്യക്‌തമാക്കി.
ടൗൺഷിപ്പ് ആയി എസ്‌റ്റേറ്റ് അളന്ന് തിട്ടപ്പെടുത്തുന്നതിന് സർക്കാരിന് വേണ്ട സഹായം ചെയ്‌തു കൊടുക്കണമെന്നും ഉടമകളോട് കോടതി നിർദ്ദേശിച്ചു. നഷ്‌ടപരിഹാരത്തിൽ തർക്കം ഉണ്ടെങ്കിൽ എസ്‌റ്റേറ്റ് ഉടമകൾക്ക് നിയമനടപടികളുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.
നെടുമ്പാല എസ്‌റ്റേറ്റിലെ 65.41 ഹെക്‌ടർ ഭൂമി ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കുന്നതിനെതിരെ ഹാരിസൺ മലയാളം പ്ളാന്റേഷൻ കോർപറേഷനും 78.73 ഹെക്‌ടർ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കൽപ്പറ്റ എൽസ്‌റ്റണുമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ റദ്ദാക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നത്.
അതേസമയം, വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പ് നിർമാണം ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്ക് നൽകുന്നത് സർക്കാർ പരിഗണനയിലാണ്. കിഫ്ബിയുടെ കൺസൾട്ടൻസി വിഭാഗമായ കിഫ്‌കോണിനാവും മേൽനോട്ട ചുമതല. അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കും.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ ഉയർന്ന നിലവാരത്തിലുള്ള രണ്ട് ടൗൺഷിപ്പുകൾ പണിയാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. നിർമാണ മേൽനോട്ടവും നിർമാണവും രണ്ട് ഏജൻസികളെ ഏൽപ്പിക്കുന്നതാണ് പരിഗണനയിൽ ഉള്ളത്. സർക്കാർ തയ്യാറാക്കുന്ന പ്ളാനിൽ 1000 സ്‌ക്വയർ ഫീറ്റ് വീതം വിസ്‌തീർണമുള്ള ഒറ്റനില വീടുകളാവും നിർമിക്കുക. കിഫ്ബിയുടെ കൺസൾട്ടൻസി വിഭാഗമായ കിഫ്‌കോണിനെ നിർമാണ മേൽനോട്ടം ഏൽപ്പിച്ച് നിർമാണ ചുമതല ഊരാളുങ്കലിന് കൈമാറാനാണ് ആലോചന.
Most Read| കാൻസർ പ്രതിരോധ വാക്‌സിൻ വികസിപ്പിച്ച് റഷ്യ; ഉടൻ വിപണിയിൽ