കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ മമത ബാനർജി സർക്കാരിൽ പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്ന മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് സുബ്രത മുഖർജി അന്തരിച്ചു. 75 വയസായിരുന്നു. നേരത്തെ ആൻജിയോപ്‌ളാസ്‌റ്റിക്ക് വിധേയനായ മുഖർജിയെ കടുത്ത ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്നായിരുന്നു അന്ത്യം.
കൊൽക്കത്ത മുൻ മേയർ കൂടിയായിരുന്നു സുബ്രത മുഖർജി. നാരദ നടത്തിയ സ്‌റ്റിങ് ഓപ്പറേഷനിൽ കുടുങ്ങി റിമാൻഡിൽ കഴിയുകയായിരുന്നു ഇദ്ദേഹം. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയാണ് തിരഞ്ഞെടുപ്പിൽ മൽസരിച്ചത്. ബലിഗഞ്ച് മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.
എഴുപതുകളിൽ പശ്‌ചിമ ബംഗാളിലെ കോൺഗ്രസിന്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്ന മുഖർജി 2010ലാണ് കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്നത്. തന്നെ സംബന്ധിച്ചിടത്തോളം വ്യക്‌തിപരമായ ഒരു വലിയ നഷ്‌ടമാണിതെന്നാണ് സുബ്രത മുഖർജിയുടെ മരണത്തെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്.
Also Read: സർക്കാരിന് 5 വർഷം ഭരിക്കാമെങ്കിൽ കർഷക പ്രതിഷേധത്തിനും കഴിയും; ടിക്കായത്ത്




































