ന്യൂഡെൽഹി: സർക്കാരിന് 5 വർഷം ഭരണം നടത്താൻ കഴിയുമെങ്കിൽ കർഷകരുടെ പ്രതിഷേധത്തിനും കഴിയുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. ഗാസിപൂർ സമരസ്‌ഥലത്ത് മറ്റ് കർഷകർക്കൊപ്പം ദീപാവലി ആഘോഷിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രക്ഷോഭം നടത്തവെ ജീവൻ നഷ്‌ടപ്പെട്ട കർഷകരെയും വീരമൃത്യു വരിച്ച സൈനികരെയും അനുസ്‌മരിച്ചുകൊണ്ടാണ് കർഷകർ ഇത്തവണ ദീപാവലി ആഘോഷിച്ചത്.
ജനുവരി 22ന് സർക്കാർ കർഷകരുമായി ചർച്ച നടത്തിയിരുന്നു. തീരുമാനം പുനഃപരിശോധിക്കാൻ സർക്കാരിന് കർഷകരുടെ പ്രതിഷേധത്തിന് ഒരു വർഷം തികയുന്ന നവംബർ 26 വരെ സമയം നൽകിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം എത്രനാൾ തുടരുമെന്ന ചോദ്യത്തിന്, “സർക്കാരുകൾക്ക് 5 വർഷം പ്രവർത്തിക്കാൻ കഴിയുമെങ്കിൽ, പ്രതിഷേധം 5 വർഷവും തുടരാം” എന്നാണ് അദ്ദേഹം മറുപടി നൽകിയത്.
കർഷക പ്രതിഷേധ സ്‌ഥലത്ത് ആളുകൾ കുറയുന്നത് ഒരു വിഷയമല്ലെന്നും അദ്ദേഹം പറയുന്നു. ശാരീരിക സാന്നിധ്യമല്ല, ചിന്തകളും ആശയങ്ങളുമാണ് വലുത്. ഡെൽഹിയിലെ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന സംയുക്‌ത കിസാന്‍ മോര്‍ച്ചയില്‍ നിന്നുള്ള യോഗേന്ദ്ര യാദവിന്റെ വിട്ടുനിൽക്കലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കും അദ്ദേഹം മറുപടി നൽകി. ഒരു പുസ്‌തകം എഴുതുന്നതിന് വേണ്ടിയാണ് അദ്ദേഹം സമയം എടുത്തിരിക്കുന്നത്, തങ്ങൾക്കിടയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ ഇല്ലെന്നും ടിക്കായത്ത് വ്യക്‌തമാക്കി.
സിംഗു അതിർത്തിയിലെ സമര സ്‌ഥലത്ത് കർഷകനെ നിഹാംഗുകൾ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ; “ആ സംഭവം നടന്നതുകൊണ്ട് പ്രതിഷേധത്തിന് അതിന്റെ പ്രാധാന്യം നഷ്‌ടപ്പെട്ടതായി ഞാൻ വിശ്വസിച്ചില്ല. കോടതി മുറിക്കുള്ളിൽ ഒരു കൊലപാതകം നടന്നാൽ അത് അടച്ചുപൂട്ടുമോ?”
വിലക്കയറ്റവും ദാരിദ്ര്യവും കാരണം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ദീപാവലി ദിനത്തിൽ ഒരു വിളക്ക് കൊളുത്താൻ പോലും കഴിയാത്ത വീടുകൾ രാജ്യത്ത് ഉണ്ടെന്നും കേന്ദ്രത്തെ വിമർശിച്ച് ടിക്കായത്ത് പറഞ്ഞു.
Most Read: ലോകത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായേക്കാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന