ന്യൂഡെൽഹി: കർഷകരുടെ ഡെൽഹി ചലോ മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ ഖനൗരി അതിർത്തിയിൽ ഹരിയാന പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പഞ്ചാബ് സ്വദേശി ശുഭ് കരൺ സിങ്ങിന്റെ (21) മരണത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്. പഞ്ചാബ്- ഹരിയാന ഹൈക്കോടതിയാണ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്.
റിട്ട. ജഡ്‌ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ രണ്ടു എഡിജിപിമാരും ഉൾപ്പെടും. 21 കാരനായ ശുഭ് കരൺ സിങ് പഞ്ചാബിലെ ബതിൻഡ ജില്ലയിലെ ബലോക ഗ്രാമത്തിൽ നിന്നാണ് കർഷക മാർച്ചിൽ പങ്കെടുക്കാനായി ഹരിയാന അതിർത്തിയിൽ എത്തിയത്. വീടുവിട്ടിറങ്ങി എട്ടുദിവസത്തിന് ശേഷമായിരുന്നു മരണം. കർഷകന്റെ മരണത്തിൽ പ്രതിഷേധം ശക്‌തമായിരുന്നു.
ശുഭ് കരൺ സിംഗിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്‌ടപരിഹാരം നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ പ്രഖ്യാപിച്ചിരുന്നു. സഹോദരിക്ക് സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ, ഇത് കർഷകന്റെ കുടുംബം നിഷേധിച്ചിരുന്നു. മകന് നീതി ലഭിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടു. കർഷകർ കൊല്ലപ്പെട്ടതിൽ ഹരിയാന മുഖ്യമന്ത്രിക്കെതിരെയും ആഭ്യന്തര മന്ത്രി അനിൽ വിജിനെതിരെയും കൊലക്കുറ്റം ചുമത്തണമെന്നും നഷ്‌ടപരിഹാരം ഒരുകോടി രൂപ നൽകണമെന്നും സംയുക്‌ത കിസാൻ മോർച്ചയും ആവശ്യപ്പെട്ടിരുന്നു.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്