ജനീവ: ലോകത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായേക്കുമെന്ന മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ). യൂറോപ്പിലും ഏഷ്യയിലും കൂടിക്കൊണ്ടിരിക്കുന്ന കേസുകള്‍ മേഖലയെ വീണ്ടും കോവിഡിന്റെ പ്രഭവകേന്ദ്രമായി മാറ്റിയേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
യൂറോപ്പ് മേഖലയില്‍ 78 മില്ല്യണ്‍ കോവിഡ് കേസുകളാണുള്ളത്. തെക്ക് കിഴക്കന്‍ ഏഷ്യയിലും കിഴക്കേ മെഡിറ്ററേനിയനിലും പടിഞ്ഞാറന്‍ പസഫിക്-ആഫ്രിക്കന്‍ മേഖലയിലും റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകളേക്കാള്‍ കൂടുതലാണിത്. കഴിഞ്ഞയാഴ്‌ച ലോകത്ത് റിപ്പോർട് ചെയ്‌ത ആകെ കോവിഡ് മരണങ്ങളില്‍ പകുതിയും മധ്യേഷ്യയില്‍ നിന്നാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.
കഴിഞ്ഞ നാലാഴ്‌ചകളിലായി യൂറോപ്പില്‍ റിപ്പോർട് ചെയ്യുന്ന കേസുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. ശൈത്യകാലം ആരംഭിച്ചതോടെ അടച്ചിട്ട മുറികളിലുള്ള സംഘം ചേരലുകള്‍ കൂടിയതും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതുമാണ് കോവിഡ് കൂടുന്നതിന് കാരണമായത്.
കോവിഡ് വ്യാപനം ഇതുപോലെ തുടര്‍ന്നാല്‍ മധ്യേഷ്യയിലും യൂറോപ്പിലും മാത്രം അടുത്ത ഫെബ്രുവരി ഒന്നിനുള്ളില്‍ അഞ്ച് ലക്ഷം കോവിഡ് മരണങ്ങള്‍ സംഭവിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന യൂറോപ്പ് മേഖലാ ഡയറക്‌ടർ ഹാന്‍സ് ക്ളൂജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേസുകള്‍ കൂടിയാല്‍ ആശുപത്രി സൗകര്യങ്ങള്‍ക്ക് ക്ഷാമം നേരിട്ടേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Most Read: അന്താരാഷ്‍ട്ര പുരസ്‌കാരത്തിന്റെ നിറവിൽ കേരളാടൂറിസം; ലോകശ്രദ്ധ നേടി അയ്‌മനം മാതൃകാ പദ്ധതി