ന്യൂഡെൽഹി: ആഫ്രിക്കൻ രാജ്യമായ ഗാംബിയയിലെ 66 കൊച്ചു കുഞ്ഞുങ്ങളുടെ മരണ കാരണമായി സംശയിക്കുന്ന ഇന്ത്യൻ ഫാർമ കമ്പനിയുടെ കഫ് സിറപ്പിനെതിരെ ലോകാരോഗ്യ സംഘടന നൽകിയ മുന്നറിയിപ്പിൽ അന്വേഷണം ആരംഭിച്ച് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്‌റ്റാൻഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍.
ഗാംബിയയിലേക്ക് ഇന്ത്യയിൽ നിന്ന് മരുന്ന് കയറ്റുമതി ചെയുന്ന ഡെൽഹി ആസ്‌ഥാനമായ മെയ്‌ഡൻ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് ആണ് പ്രതിസ്‌ഥാനത്ത് ഉള്ളത്. ഇവർ കയറ്റി അയച്ച ചുമയുടെ മരുന്നുകൾ കഴിച്ച കുട്ടികളാണ് മരണപ്പെട്ട 66 കുട്ടികള്‍ എന്നതും ഈ മരുന്നുകൾ കഴിച്ച മറ്റു ചില കുട്ടികളിലും മരണപ്പെട്ട കുട്ടികളിൽ ഉണ്ടായ സമാന വൃക്ക പ്രശ്‌നങ്ങൾ ഉള്ളതുമാണ് മെയ്‌ഡൻ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രതിസ്‌ഥാനത്ത് വരാൻ കാരണമായത്.
ലോകാരോഗ്യ സംഘടനയുടെ അന്വേഷണത്തിൽ ലഭിച്ച ഫലങ്ങള്‍ അനുസരിച്ച്, പരിശോധിച്ച 23 സാമ്പിളുകളില്‍ നാല് സാമ്പിളുകളില്‍ ഡൈഎത്തിലീന്‍ ഗ്‌ളൈക്കോള്‍ അല്ലെങ്കില്‍ എഥിലീന്‍ ഗ്‌ളൈക്കോള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇവ അതിമാരകമായ വൃക്ക പ്രശ്‌നങ്ങൾക്കും മറ്റു ശാരീരിക പ്രശ്‌നങ്ങൾക്കും കരണമാകാനും മരണംവരെ സംഭവിക്കാനും കാരണമാകുന്ന രാസ വസ്‌തുക്കളാണ്.
വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, മൂത്രമൊഴിക്കാനുള്ള കഴിവില്ലായ്‌മ, തലവേദന, മാനസികാവസ്‌ഥ തകിടം മറിയാൽ, മരണത്തിലേക്ക് നയിച്ചേക്കാവുന്ന വൃക്ക തകരാറുകള്‍ എന്നിവ ഈ രാസവസ്‌തുക്കളുടെ ഫലങ്ങളില്‍ ഉള്‍പ്പെടാം എന്നാണ് ലോകാരോഗ്യ സംഘടന വിശദീകരിക്കുന്നത്.
പ്രോമെതസൈന്‍ ഓറല്‍ സൊല്യൂഷന്‍, കോഫെക്‌സ് മാലിന്‍ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എന്‍ കോള്‍ഡ് സിറപ്പ് എന്നിവയാണ് അപടകടകരമായ നാല് മരുന്നുകള്‍. വിഷയം വിവാദമായതോടെ ദില്ലിയിലെ കോർപറേറ്റ് ഓഫീസും പൂട്ടിയിട്ടുണ്ട്. വിവാദവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി മാദ്ധ്യമ പ്രവർത്തകർ സ്‌ഥലത്ത് അന്വേഷിച്ചെത്തിയതിന് പിന്നാലെ ഓഫീസ് പൂട്ടി ജീവനക്കാർ മുങ്ങുകയായിരുന്നു.
Related Read: 66 കുട്ടികളുടെ മരണം; ഇന്ത്യൻ കഫ് സിറപ്പിനെതിരെ മുന്നറിയിപ്പ്