തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനത്തെ സംസ്‌ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു ദുരന്ത നിവാരണ അതോറിറ്റി. സംസ്‌ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
ദുരന്തവുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിനും ഡിഎൻഎ മാച്ചിങ്ങിനായി സാമ്പിളുകൾ ശേഖരിക്കുന്നതിനുമായി സ്‌റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ പുറപ്പെടുവിച്ചു. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഇൻക്വസ്‌റ്റ് കഴിഞ്ഞ് 72 മണിക്കൂറിനുശേഷം പോലീസ് ജില്ലാ ഭരണകൂടത്തിന് വിട്ടുനൽകണം.
തുടർന്ന് തദ്ദേശ സ്‌ഥാപനങ്ങളെ അറിയിച്ചു മൃതദേഹം സംസ്‌കരിക്കാനുള്ള നടപടി സ്വീകരിക്കണം. അതേസമയം, അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. പട്ടാമ്പി മുതുതല കോഴിക്കോട്ടീരി കുളിക്കാൻപറമ്പിൽ പ്രവീണാണ് (45) ചികിൽസയിലിരിക്കെ ഏറ്റവും ഒടുവിലായി മരണത്തിന് കീഴടങ്ങിയത്. സ്‌ഥലത്ത് ഉണ്ടായിരുന്ന നാലുപേരെ കാണാതായിട്ടുണ്ട്.
അപകടത്തിന്റെ പശ്‌ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താമെന്ന നിലപാടിലാണ് പാറമേക്കാവ് ദേവസ്വം. വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താമെന്നാണ് യോഗത്തിൽ ഉയർന്ന നിലപാട്. ആചാരങ്ങൾ പാലിച്ചു ചടങ്ങുകൾ നടത്തും. ഇക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിക്കുമെന്നും ദേവസ്വം ഭാരവാഹികൾ അറിയിച്ചു.
മുൻപ് 2006ൽ വെടിക്കെട്ട് അപകടം നടന്നപ്പോൾ പൂരത്തിന്റെ എല്ലാ ചടങ്ങുകളും നടന്നിരുന്നതായും, സമാനമായി ഇക്കുറിയും അങ്ങനെ ചെയ്യണമെന്ന പൊതുവികാരമാണ് യോഗത്തിൽ ഉയർന്നത്. ഈ തീരുമാനങ്ങൾ നാളെ നടക്കുന്ന യോഗത്തിലും അറിയിക്കും. അതിന് ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും ഭാരവാഹികൾ അറിയിച്ചു.
അതേസമയം, തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ നേരത്തെ വ്യക്‌തമാക്കിയിരുന്നു. സർക്കാർ നിർദ്ദേശ പ്രകാരമായിരിക്കും പൂരം എഴുന്നള്ളിപ്പ്. ആഘോഷവും ആഡംബരവും ഉണ്ടാകില്ല. ചടങ്ങുകൾക്ക് മാത്രം പ്രാധാന്യം നൽകും.
നിരോധിതമായി ഒരു വസ്‌തുവും വെടിക്കെട്ട് നിർമാണത്തിന് ഉപയോഗിച്ചിട്ടില്ല. ദേവസ്വത്തിലെ ചിലരും അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാളെ രാവിലെ പത്തരയ്‌ക്ക് തൃശൂർ കലക്‌ട്രേറ്റിലാണ് യോഗം നടക്കുന്നത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം




































