ഗാംബിയ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ റിപ്പബ്ളിക് ഓഫ് ഗാംബിയയിലെ 66 കുട്ടികളുടെ മരണ കാരണമായി സംശയിക്കുന്ന ഇന്ത്യൻ ഫാർമ കമ്പനിയുടെ കഫ് സിറപ്പിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
പ്രോമെതസൈന്‍ ഓറല്‍ സൊല്യൂഷന്‍, കോഫെക്‌സ് മാലിന്‍ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എന്‍ കോള്‍ഡ് സിറപ്പ് (Promethazine Oral Solution, Kofexmalin Baby Cough Syrup, Makoff Baby Cough Syrup and Magrip N Cold Syrup) എന്നീ നാല് കഫ് സിറപ്പുകളെ കുറിച്ചാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഡെൽഹി ആസ്‌ഥാനമായി 1990ൽ സ്‌ഥാപിതമായ മെയ്‌ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ആണ് ഈ നാല് കഫ് സിറപ്പുകൾ നിർമിക്കുന്നത്.
ഗാംബിയയിലേക്ക് മെയ്‌ഡൻ ഫാർമസ്യൂട്ടിക്കൽസ് മരുന്നുകളുടെ കയറ്റുമതി ചെയ്യുന്നുണ്ട്. ഇവിടെ 66 കുട്ടികൾ ഗുരുതരമായ വൃക്ക തകരാറുകൾ മൂലം മരണപ്പെട്ടതായും ഈ കുട്ടികൾ ഇവരുടെ കഫ് സിറപ്പ് കുടിച്ചിരുന്നതായും ലോകാരോഗ്യ സംഘടന മുന്നറിയിപ്പിൽ പറയുന്നു. അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളാണ് മരണപ്പെട്ട എല്ലാവരും.
ഇന്ത്യയുൾപ്പടെ മറ്റു രാജ്യങ്ങളിലും ഇവ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടനാ ഡയറക്‌ടർ ജനറല്‍ ട്രെഡോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു. ഇന്ത്യയിലെ കമ്പനിയുമായും റെഗുലേറ്ററി അധികാരികളുമായും ലോകാരോഗ്യ സംഘടന കൂടുതൽ അന്വേഷണം നടത്തിവരികയാണ്. അതേസമയം, സംഭവത്തോട് മെയ്‌ഡൻ ഫാർമസ്യൂട്ടിക്കൽസ് പ്രതികരിച്ചിട്ടില്ല. എന്നാൽ, വാർത്ത പുറത്തുവന്ന ശേഷം കമ്പനി MaidenPharma(dot)com ഉൾപ്പടെയുള്ള വെബ്‌സൈറ്റുകൾ നിർത്തലാക്കിയിട്ടുണ്ട്.
Most Read: രണ്ടുജോഡി വസ്‌ത്രവും അംബാസിഡർ കാറും; 17 വർഷമായി ജീവിതം കാടിനുള്ളിൽ