കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ അറസ്‌റ്റിലായ ലോൺ ആപ്പ് ഇടപാടുകാരെ കസ്‌റ്റഡിയിൽ വാങ്ങി അന്വേഷണ സംഘം. നിതിൻ രാജിനെ ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് സംഘത്തിലെ മൂന്നുപേരെയാണ് അറസ്‌റ്റ് ചെയ്‌തിരുന്നത്.
ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നാണ് ഇവരെ സൈബർ പോലീസ് പിടികൂടിയത്. ഇൻസ്‌റ്റാ ഫണ്ട്‌സ് എന്ന ലോൺ ആപ്പിന്റെ നടത്തിപ്പുകാരായ യുപി സ്വദേശികളായ ഋഷികേഷ് തിവാരി (32), പ്രശാന്ത് ഖേവൽ (28), ഹരിയാന ഫരീദാബാദ് സ്വദേശി പ്രകാശ് ജയ് (54) എന്നിവരാണ് പിടിയിലായത്.
1200 പേർ കേരളത്തിൽ നിന്ന് മാത്രം ഇവരുടെ ആപ്പിൽ നിന്ന് പണം കടം എടുത്തിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിക്കും. ആളുകൾക്ക് ഇത്തരം ഇടപാടുകളെ കുറിച്ച് മുന്നറിയിപ്പ് നൽകാനും പോലീസ് നടപടിയെടുക്കും. പ്രതികളെ ചോദ്യം ചെയ്‌ത ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.
നിതിന്റെ അധ്യാപിക നൽകിയ പരാതിയിലാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. പണം തിരിച്ചടക്കാൻ നിതിനെ ഭീഷണിപ്പെടുത്തിയെന്നും ഏജൻസിയുടെ ആൾക്കാർ നിതിനെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നുമാണ് എഫ്‌ഐആർ. നിതിൻ ഓൺലൈൻ വായ്‌പാ സംഘത്തിൽ നിന്നും ഭീഷണി നേരിട്ടതിന്റെ നിർണായക ചാറ്റുകളടക്കം പോലീസ് കണ്ടെത്തിയിട്ടുണ്ട്.
നിതിൻ രാജ് ലോൺ ആപ്പ് വഴി പണം വായ്‌പയെടുക്കുകയും തിരിച്ചടക്കാത്തതിനെ തുടർന്ന് റഫറൻസ് എന്ന രീതിയിൽ നൽകിയിരുന്ന അധ്യാപികയുടെ ഫോൺ നമ്പറിലേക്ക് നിരന്തരം കോളുകളും മെസേജുകളും വരികയുമായിരുന്നു. പണം അടച്ചില്ലെങ്കിൽ നിരന്തരം ശല്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഇവർ ഒരു മണിക്കൂറിൽ തന്നെ നിരവധി കോളുകൾ അധ്യാപികയ്‌ക്ക് ചെയ്‌തിരുന്നു.
ഓരോ നമ്പർ ബ്ളോക്ക് ചെയ്‌താലും മറ്റു നമ്പറുകളിൽ നിന്നും ശല്യം തുടർന്നു. പ്രതികൾ കോണ്ടാക്‌ട് ചെയ്‌ത നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആയെങ്കിലും സജീവമായ ഒരു നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികൾ നോയിഡയിൽ ഉണ്ടെന്ന് മനസിലാക്കിയാണ് പോലീസ് അന്വേഷണം അങ്ങോട്ട് തിരിച്ചത്.
ഐടി പാർക്കിന് സമാനമായ സ്‌ഥാപനത്തിൽ 40 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ലോൺ ആപുകൾ പ്രമോട്ട് ചെയ്യുന്നതിനും പണം നൽകുന്നതിനും തിരിച്ചടവിനായി വേണ്ട കാര്യങ്ങൾ ചെയ്യുന്നതും ഇവിടെ നിന്നായിരുന്നു. പ്രതികൾ ആളുകളെ വിൽക്കാൻ ഫോണിന് പകരം സിം ബോക്‌സുകളാണ് ഉപയോഗിച്ചിരുന്നത്. ഒരേസമയം 30 സിം കാർഡുകൾ വരെ ഉപയോഗിക്കാൻ സാധിക്കുന്നവയായിരുന്നു ഇവ.
Most Read| ഹോർമുസിൽ പ്രകോപനം തുടർന്ന് ഇറാൻ; കപ്പലിന് നേരെ ആക്രമണം





































