ജനീവ: വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകജനതയെ കാർന്നുതിന്ന കോവിഡിനേക്കാൾ മാരകമായ മഹാമാരിയെ നേരിടാൻ ലോകം തയ്യാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ലോകം അടുത്ത ഒരു വൈറസിനെ നേരിടാൻ തയ്യാറെടുക്കണമെന്നാണ് ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറൽ ടെഡ്രോസ് അഥനം ഗെബ്രിയോസിസ് മുന്നറിയിപ്പ് നൽകുന്നത്.
ലോകമെമ്പാടും കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് പുതിയ മഹാമാരിയെ കുറിച്ചുള്ള മുന്നറിയിപ്പ്. ആഗോള ആരോഗ്യ അടിയന്തരാവസ്‌ഥ എന്ന നിലയിൽ കോവിഡ് അവസാനിക്കുന്നുവെന്നത് ആഗോള ആരോഗ്യ ഭീഷണിയെന്ന നിലയിലുള്ള കോവിഡിന്റെ അവസാനമായി കാണരുതെന്നും ടെഡ്രോസ് അഥനം ഗെബ്രിയോസിസ് പറഞ്ഞു.
കോവിഡിന്റെ പുതിയ വകഭേദം മൂലം പുതിയ കേസുകളും മരണങ്ങളും ലോകത്ത് റിപ്പോർട് ചെയ്യുന്നുണ്ട്. അതിന് പുറമെ കൂടുതൽ മാരകമായേക്കാവുന്ന പുതിയ വൈറസിന്റെ ഭീഷണിയും ഉയർന്നു വരാനുള്ള സാധ്യതയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 76ആം ലോകാരോഗ്യ അസംബ്ളിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ടെഡ്രോസ് അഥനം ഗെബ്രിയോസിസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
രോഗത്തിന്റെയും മരണത്തിന്റെയും പുതിയ കുതിച്ചു ചാട്ടത്തിന് കാരണമാകുന്ന മറ്റൊരു വകഭേദത്തിന്റെ ഭീഷണി നിലനിൽക്കുന്നുണ്ടെന്നും, പുതിയ മഹാമാരി എത്തുമ്പോൾ നാം കൂടുതൽ സ്‌ഥിരതയോടെ ഒറ്റക്കെട്ടായി മറുപടി നൽകാൻ ഒരുങ്ങിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനാരോഗ്യത്തിന് കൂടുതൽ അപകടം ഉണ്ടാക്കുന്ന ഒമ്പത് മുൻഗണനാ രോഗങ്ങളെ ലോകാരോഗ്യ സംഘടന തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: ചുട്ടുപൊള്ളുന്ന ചൂട്; ചെരുപ്പ് വാങ്ങാൻ പണമില്ല- കുട്ടികളുടെ കാൽ പ്ളാസ്‌റ്റിക് കവറിൽ പൊതിഞ്ഞ് ഒരമ്മ