ഷിയോപൂർ: ചുട്ടുപൊള്ളുന്ന വേനൽ, ചെരുപ്പ് വാങ്ങാൻ കാശില്ലാതെ മക്കളുടെ കാൽ പ്ളാസ്‌റ്റിക് കവറുകൊണ്ട് പൊതിയേണ്ടി വരുന്ന ഒരമ്മയുടെ ഗതികേടാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. മധ്യപ്രദേശിലെ ഷിയോപൂരിൽ നിന്നാണ് ഒരമ്മയുടെ ദുരവസ്‌ഥ വ്യക്‌തമാകുന്ന കരളയിപ്പിക്കുന്ന ചിത്രം സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചത്.
മെയ് 21ന് ആണ് കാലിൽ പ്ളാസ്‌റ്റിക് കവർ പൊതിഞ്ഞു റോഡിലൂടെ നടക്കുന്ന ആദിവാസി സ്‌ത്രീയുടേയും മക്കളുടെയും ചിത്രം പുറത്തുവരുന്നത്. പ്രാദേശിക മാദ്ധ്യമപ്രവർത്തകനായ ഇൻസാഫ് ഖുറേഷി പകർത്തിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഷഹാരിയ ആദിവാസി വിഭാഗത്തിൽപെട്ട രുക്‌മിണി എന്ന യുവതിയാണ്, ചുട്ട് പൊള്ളുന്ന റോഡിലൂടെ നടന്നു പോകാൻ കുട്ടികൾക്ക് ചെരുപ്പിന് പകരം പോളിത്തീൻ ബാഗുകൾ ചുറ്റി പ്രതിരോധം തീർക്കാൻ ശ്രമിച്ചത്. ഇവരുടെ അവസ്‌ഥ കണ്ട ഖുറേഷി സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെക്കുക ആയിരുന്നു.
ടിബി ബാധിതനായ രുക്‌മിണിയുടെ ഭർത്താവ് ഗുരുതരാവസ്‌ഥയിൽ ആണ്. മൂന്ന് പിഞ്ചു കുട്ടികളുള്ള അഞ്ചംഗ കുടുംബത്തിന്റെ ഏക ആശ്രയമാണ് രുക്‌മിണി. നഗരത്തിന്റെ പലയിടങ്ങളിലായി അലഞ്ഞു നടന്നു ദിവസ വേതനത്തിനായി നിരവധി തൊഴിലുകളാണ് രുക്‌മിണി ചെയ്യുന്നത്. കടുത്ത ദാരിദ്ര്യത്തിലാണ് കുടുംബം.
തന്റെ മൂന്ന് മക്കളെ നോക്കാൻ ആരും ഇല്ലാത്തതിനാൽ ഇവരെയും കൂട്ടിയാണ് രുക്‌മിണി ഇപ്പോൾ തൊഴിൽ അന്വേഷിക്കുന്നത്. ചിത്ര സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രാദേശിക ഭരണകൂടം ഇടപെട്ടു. കുടുംബത്തിന്റെ ദുരവസ്‌ഥ പരിഹരിക്കാൻ അടിയന്തിര സഹായം നൽകുമെന്ന് ഭരണകൂടം ഉറപ്പ് നൽകിയിട്ടുണ്ട്. ചിത്രം വൈറലായതിന് പിന്നാലെ നിരവധിപ്പേരാണ് ഇവർക്ക് സഹായ വാഗ്‌ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
Most Read: ആശുപത്രി സംരക്ഷണ നിയമ ഭേദഗതി; ഓഡിനൻസിൽ ഒപ്പിട്ട് ഗവർണർ