ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ച് ഈ മാസം 29 വരെ നിർത്തിവെച്ചതിന് പിന്നാലെ, ശക്‌തമായ സമര പരമ്പരകൾ ആസൂത്രണം ചെയ്‌ത് കർഷക സംഘടനകൾ. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ തന്നെ സമരം ശക്‌തമാക്കാനാണ് കർഷകരുടെ തീരുമാനം. ഇതിനായി കൂടുതൽ കർഷകരെ എത്തിക്കുകയാണ് ലക്ഷ്യം.
തുടർനടപടികൾ 29ന് ശേഷം തീരുമാനിക്കുമെന്ന് സംയുക്‌ത കിസാൻ മോർച്ചയും (രാഷ്‌ട്രീയേതര) കിസാൻ മസ്‌ദൂർ മോർച്ചയും (കെഎംഎം) അറിയിച്ചു. ഇന്ന് മെഴുകുതിരി മാർച്ചും നാളെ കർഷക സംബന്ധമായ വിഷയങ്ങളിൽ സെമിനാറുകളും നടക്കും. 26ന് മന്ത്രിമാരുടെ ഉൾപ്പടെ കോലം കത്തിക്കും. സംയുക്‌ത കിസാൻ മോർച്ച, കിസാൻ മസ്‌ദൂർ മോർച്ച ഫോറങ്ങളുടെ നിരവധി യോഗങ്ങളും തുടർന്നുള്ള രണ്ടു ദിവസങ്ങളിൽ നടത്താൻ നിശ്‌ചയിച്ചിട്ടുണ്ട്.
ഖനൗരി അതിർത്തിയിൽ ഹരിയാന പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ മരിച്ച ശുഭ് കരൺ സിങ്ങിന് നീതി ഉറപ്പാക്കുന്നതിനായി പ്രതിഷേധം ശക്‌തമാക്കും. മരണവുമായി ബന്ധപ്പെട്ട കേസിൽ എഫ്‌ഐആർ പോലും രജിസ്‌റ്റർ ചെയ്‌തില്ലെന്നും യുവ കർഷകന് നീതി ലഭിക്കും വരെ അതിർത്തികളിൽ ശക്‌തമായ സമരം തുടരുമെന്നും നേതാക്കൾ വ്യക്‌തമാക്കി. കൊലപാതക കുറ്റം ചുമത്തി ഹരിയാന പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെയും നേതാക്കൾക്ക് എതിരെയും കേസ് എടുക്കണമെന്നാണ് ആവശ്യം.
നടപടികൾ തുടങ്ങാതെ ശുഭ് കരൺ സിങ്ങിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടം നടത്താനോ സംസ്‌കരിക്കാനോ അനുവദിക്കില്ലെന്നും കർഷകർ നിലപാടെടുത്തു. പഞ്ചാബ് മുഖ്യമന്ത്രി പ്രഖ്യാപിച്ച ഒരുകോടി രൂപയുടെ ധനസഹായം കർഷക നേതാക്കളും കുടുംബവും നിഷേധിച്ചു. ആദ്യം വേണ്ടത് എഫ്‌ഐആർ ആണെന്നാണ് കർഷകരുടെ നിലപാട്.
ശുഭ് കരൺ സിങ്ങിന്റെ മൃതദേഹം പട്യാല മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസം പിന്നിട്ടെങ്കിലും സംസ്‌കാരം നടത്താൻ കുടുംബം തയ്യാറാകാത്തത് പഞ്ചാബ് സർക്കാരിനെയും പ്രതിരോധത്തിലാക്കുന്നുണ്ട്. ഇന്നലെ ഖനൗരി അതിർത്തിയിൽ സമരരംഗത്ത് ഉണ്ടായിരുന്ന മറ്റൊരു കർഷകൻ കൂടി മരിച്ചിരുന്നു. ഭട്ടിൻഡ അമർഗഡ് സ്വദേശി ദർശൻ സിങ്ങാണ് മരിച്ചത്. ഇതോടെ കർഷക സമരത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
മൂന്ന് കർഷകരും ഒരു പോലീസ് ഉദ്യോഗസ്‌ഥനും ശാരീരിക അസ്വസ്‌ഥതകളെ തുടർന്നാണ് മരിച്ചതെങ്കിൽ പോലീസ് അതിക്രമത്തിലാണ് ശുഭ് കരൺ സിങ്ങിന് ജീവൻ നഷ്‌ടമായത്. അതിനിടെ, സമരക്കാർക്ക് എതിരെ ദേശസുരക്ഷാ നിയമം പ്രയോഗിക്കാൻ ഹരിയാന പോലീസ് തീരുമാനിച്ചുവെങ്കിലും വിമർശനം ഉയർന്നതോടെ പിൻവലിച്ചു.
Most Read| മുസ്‌ലിം വിവാഹ നിയമം റദ്ദാക്കി അസം; സംസ്‌ഥാനം ഏക സിവിൽ കോഡിലേക്ക്