ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ച് താൽക്കാലികമായി നിർത്തിവെച്ച് കർഷക സംഘടനകൾ. അതിർത്തിയിൽ തന്നെ സമരം ശക്‌തമാക്കാനാണ് കർഷകരുടെ തീരുമാനം. ഇതിനായി കൂടുതൽ കർഷകരെ എത്തിക്കുകയാണ് ലക്ഷ്യം. ശുഭ് കരൺ സിങ്ങിന് നീതി ഉറപ്പാക്കുന്നതിനായി പ്രതിഷേധം ശക്‌തമാക്കും.
ഇദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ എഫ്‌ഐആർ പോലും രജിസ്‌റ്റർ ചെയ്‌തില്ലെന്നും യുവ കർഷകന് നീതി ലഭിക്കും വരെ അതിർത്തികളിൽ ശക്‌തമായ സമരം തുടരുമെന്നും നേതാക്കൾ വ്യക്‌തമാക്കി. കൊലപാതക കുറ്റം ചുമത്തി ഹരിയാന പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെയും നേതാക്കൾക്ക് എതിരെയും കേസ് എടുക്കണമെന്നാണ് ആവശ്യം.
നടപടികൾ തുടങ്ങാതെ ശുഭ് കരൺ സിങ്ങിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടം നടത്താനോ സംസ്‌കരിക്കാനോ അനുവദിക്കില്ലെന്നും കർഷകർ നിലപാടെടുത്തു. പഞ്ചാബ് മുഖ്യമന്ത്രി പ്രഖ്യാപിച്ച ഒരുകോടി രൂപയുടെ ധനസഹായം കർഷക നേതാക്കളും കുടുംബവും നിഷേധിച്ചു. ആദ്യം വേണ്ടത് എഫ്‌ഐആർ ആണെന്നാണ് കർഷകരുടെ നിലപാട്.
അതിനിടെ, ഹരിയാന-ഡെൽഹി അതിർത്തിയിൽ കർഷകർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. മോദിയുടെയും ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജിന്റെയും കോലമാണ് ശംഭു അതിർത്തിയിൽ കത്തിച്ചത്. മോദി കർഷക വിരോധി എന്ന് മുദ്രാവാക്യം മുഴക്കിയ കർഷകർ, വെടിയുതിർത്ത ഹരിയാന പോലീസിനെതിരെ നടപടി വേണമെന്നും മുദ്രാവാക്യം മുഴക്കി.
കർഷകർ മരിച്ചതോടെ വൻ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് സംഘടനകൾ. ഇന്ന് രാജ്യത്തുടനീളം കർഷകർ കരിദിനം ആചരിച്ചു. 26ന് ഹൈവേകളിൽ കർഷകർ ട്രാക്‌ടർ മാർച്ച് നടത്തും. ഡെൽഹി രാംലീല മൈതാനിയിൽ മാർച്ച് 14ന് ഓൾ ഇന്ത്യ കിസാൻ മസ്‌ദൂർ പഞ്ചായത്തും സംഘടിപ്പിക്കും. ഒരുലക്ഷം പേർ കിസാൻ മസ്‌ദൂർ പഞ്ചായത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്. അതിനിടെ, കർഷക സമരത്തിൽ അണിചേരുമെന്ന് സംയുക്‌ത കിസാൻ മോർച്ച (എസ്‌കെഎം) പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read| ഇതൊക്കെയെന്ത് ചൂട്! ഇതാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം