മലപ്പുറം: ജില്ലയിലെ ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ മലപ്പുറം പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരെ മനഃപൂർവമുള്ള നരഹത്യാക്കുറ്റം ചുമത്തും. ശനിയാഴ്‌ച വൈകിട്ട് ഒമ്പത് മണിയോടെയാണ് പെരുമ്പാവൂർ സ്വദേശിനി അസ്‌മ വീട്ടിൽ നടന്ന പ്രസവത്തിൽ മരിച്ചത്.
അസ്‌മ മരിച്ചത് അമിത രക്‌തസ്രാവം മൂലമാണെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. പ്രസവശേഷം ആവശ്യമായ ചികിൽസ ലഭിച്ചിരുന്നെങ്കിൽ അസ്‌മ മരിക്കില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്നു പോസ്‌റ്റുമോർട്ടം. അസ്‌മയുടെ കബറടക്കം വൈകീട്ട് പെരുമ്പാവൂർ അറയ്‌ക്കപ്പടി എടത്താക്കര ജുമാ മസ്‌ജിദിൽ നടന്നു.
മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടിലാണ് അസ്‌മ മരിച്ചത്. ശനിയാഴ്‌ച വൈകിട്ട് ആറുമണിയോടെയാണ് അസ്‌മ പ്രസവിച്ചത്. രാത്രി ഒമ്പത് മണിക്ക് മരണത്തിന് കീഴടങ്ങി. പ്രസവശേഷം രക്‌തസ്രാവം നിർത്താനാവാതെ പോയതാണ് മരണകാരണമായത്. അഞ്ചാമത്തെ പ്രസവമായിരുന്നു അസ്‌മയുടേത്. മുൻപുള്ള നാല് പ്രസവങ്ങളിൽ രണ്ടെണ്ണവും വീട്ടിലായിരുന്നു.
മൃതദേഹവും കുഞ്ഞുമായി സിറാജുദ്ദീൻ സുഹൃത്തുക്കൾക്കൊപ്പം ഞായറാഴ്‌ച രാവിലെ പെരുമ്പാവൂരിൽ അസ്‌മയുടെ വീട്ടിലെത്തി. തുടർന്ന് അസ്‌മയുടെ ബന്ധുക്കൾ ഇവരെ ചോദ്യം ചെയ്യുകയും സംഘർഷമുണ്ടാവുകയും സിറാജുദ്ദീൻ ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. മരണശേഷം വിവരം പുറത്താക്കാതെ പെരുമ്പാവൂരിൽ എത്തിച്ചു സംസ്‌കാരം നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം.
അസ്‌മ ഗർഭിണിയാണെന്ന കാര്യം സ്‌ഥലത്തെ ആശാ വർക്കറിൽ നിന്നും സിറാജുദ്ദീൻ മറച്ചുവെച്ചിരുന്നു. അയൽക്കാർ പോലും ഗർഭവിവരം അറിഞ്ഞിരുന്നില്ല. നാട്ടുകാരുമായി ഇവർക്ക് അടുപ്പമുണ്ടായിരുന്നില്ല. പ്രഭാഷകനാണെന്നാണ് സിറാജുദ്ദീൻ സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഇയാളുടെ യുട്യൂബ് ചാനലിൽ മരിച്ചവരെ ഉയിർപ്പിക്കുന്നത് പോലുള്ള കാര്യങ്ങൾ പറയുന്നുണ്ട്.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ





































