കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം കാട്ടിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ അപമാനം ഭയന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിയമനടപടിക്കൊരുങ്ങി ബന്ധുക്കൾ. ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് നൽകുമെന്ന് ആത്‍മഹത്യ ചെയ്‌ത ദീപക്കിന്റെ പിതാവ് പറഞ്ഞു.
മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് മകന് നീതി ലഭിക്കണമെന്നും തന്റെ മകന് സംഭവിച്ചത് മറ്റൊരാൾക്കും ഉണ്ടാവരുതെന്നും പിതാവ് പറഞ്ഞത്. കണ്ണൂരിൽ പോയി വന്നതിന് ശേഷം മകൻ മാനസിക പ്രയാസത്തിൽ ആയിരുന്നുവെന്നും പിതാവ് പറഞ്ഞു. എന്നാൽ, തങ്ങൾ ഈ സംഭവത്തെക്കുറിച്ച് അറിയാൻ താമസിച്ചുവെന്നും പിതാവ് പറഞ്ഞു.
അതേസമയം, സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ബന്ധുവായ സനീഷിനെ ദീപക്ക് ഫോണിൽ വിളിച്ചിരുന്നു. പിറ്റേന്ന് കാണാമെന്ന് പറഞ്ഞിരുന്നെങ്കിലും അതിനുമുമ്പേ ദീപക് ആത്‍മഹത്യ ചെയ്‌തു. ഫോൺ സംഭാഷണത്തിൽ സംഭവത്തെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ലെന്നും സനീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു. ദീപക് (42) ആണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബസിനുള്ളിൽ വെച്ച് ദീപക് മനഃപൂർവം തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്‌പർശിച്ചെന്ന് ആരോപിച്ചാണ് യുവതി സാമൂഹിക മാദ്ധ്യമത്തിൽ ദൃശ്യങ്ങൾ പങ്കുവെച്ചത്.
23 ലക്ഷം പേരാണ് ഞായറാഴ്‌ച ഉച്ചവരെ ഈ വീഡിയോ കണ്ടത്. കോഴിക്കോട്ടെ ഒരു വസ്‌ത്രശാലയിൽ പ്രവർത്തിക്കുന്ന ദീപക് കഴിഞ്ഞ വെള്ളിയാഴ്‌ച സ്‌ഥാപനവുമായി ബന്ധപ്പെട്ട ആവശ്യത്തിന് കണ്ണൂരിൽ പോയിരുന്നു. ഈ സമയം ബസിൽ വെച്ച് അപമര്യാദയായി പെരുമാറി എന്നുകാട്ടിയാണ് ഒരു യുവതി റീൽസ് ചിത്രീകരിച്ച് ഇൻസ്‌റ്റാഗ്രാമിൽ പോസ്‌റ്റ് ചെയ്‌തത്.
ഇത്തരത്തിൽ വീഡിയോ പ്രചരിക്കുന്ന വിവരം മറ്റുള്ളവരിൽ നിന്നാണ് ദീപക് അറിഞ്ഞത്. ഇതോടെ ദീപക് ഏറെ വിഷമത്തിലായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. വീഡിയോ സംബന്ധിച്ച വിഷമം ദീപക് ചില സുഹൃത്തുക്കളുമായി ശനിയാഴ്‌ച വൈകീട്ട് ഫോണിലും മറ്റും സംസാരിച്ചിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്.
Most Read| ഗാസ പുനർനിർമാണം; ട്രംപിന്റെ സമാധാന സമിതിയിലേക്ക് ഇന്ത്യക്കും ക്ഷണം






































