ന്യൂഡെൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച 247 പേരെ തിരിച്ചറിഞ്ഞു. ഇതിനകം 232 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. എട്ടുപേരെ കൂടി തിരിച്ചറിയാൻ അവരുടെ കുടുംബാംഗങ്ങളോട് വീണ്ടും ഡിഎൻഎ സാമ്പിളുകൾ നൽകാൻ നിർദ്ദേശം നൽകി. മലയാളിയായ പത്തനംതിട്ട സ്വദേശിനി രഞ്‌ജിതയുടെ കുടുംബവും ഇതിൽ ഉൾപ്പെടും.
രഞ്‌ജിതയുടെ സഹോദരൻ രതീഷും അമ്മാവൻ ഉണ്ണികൃഷ്‌ണനും നടപടിക്രമങ്ങൾക്കായി അഹമ്മദാബാദിൽ എത്തിയിരുന്നു. ഈ മാസം 12നാണ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എഐ 171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിന് അടുത്തുള്ള ജനവാസ മേഖലയിൽ തകർന്നു വീണത്.
മേഘാനി നഗറിലെ മെഡിക്കൽ കോളേജ് ഹോസ്‌റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. ഹോസ്‌റ്റൽ കെട്ടിടം പൂർണമായി കത്തി നശിച്ചിരുന്നു. അപകടത്തിന് പിന്നാലെയുണ്ടായ പൊട്ടിത്തെറിയിൽ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം പൂർണമായും തകരുകയും ചെയ്‌തിരുന്നു. അപകടത്തിന്റെ പശ്‌ചാത്തലത്തിൽ മൂന്ന് ഉദ്യോഗസ്‌ഥർക്കെതിരെ നടപടി എടുക്കാൻ എയർ ഇന്ത്യയോട് സിവിൽ ഏവിയേഷൻ ഡയറക്‌ടർ ജനറൽ (ഡിജിസിഎ) നിർദ്ദേശിച്ചിരുന്നു.
ഡിവിഷണൽ വൈസ് പ്രസിഡണ്ട് ഉൾപ്പടെ മൂന്ന് മുതിർന്ന ഉദ്യോഗസ്‌ഥരെ ഉടൻ തന്നെ ജോലിയിൽ നിന്ന് മാറ്റിനിർത്താനാണ് നിർദ്ദേശം. അപകടത്തിന്റെ പശ്‌ചാത്തലത്തിൽ ഇവർക്കെതിരെയുള്ള അഭ്യന്തര നടപടികൾ വേഗത്തിലാക്കാനും ഉത്തരവിൽ പറയുന്നുണ്ട്.
Most Read| ഇറാൻ ചർച്ചയ്‌ക്ക് വന്നില്ലെങ്കിൽ ഇനിയും ആക്രമണമെന്ന് ട്രംപ്; നന്ദി പറഞ്ഞ് നെതന്യാഹു