വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ നടത്തുന്നതിനിടെ പണം കണ്ടെത്തി. വെള്ളാർമല സ്‌കൂളിന് പിന്നിൽ നടത്തിയ തിരച്ചിലിലാണ് നാലുലക്ഷം രൂപ ഫയർഫോഴ്‌സ് കണ്ടെത്തിയത്. അഞ്ഞൂറ് രൂപയുടെ ഏഴും നൂറുരൂപയുടെ അഞ്ചും കെട്ടുകളാണ് ലഭിച്ചത്. പണം റവന്യൂ വകുപ്പിന് കൈമാറും.
പ്‌ളാസ്‌റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു പണം. അതിനിടെ, ദുരന്തത്തിൽപ്പെട്ടവരുടെ ആശ്രിതർക്ക് അർഹമായ ആനുകൂല്യം കാലതാമസം കൂടാതെ ലഭിക്കുന്നതിന് നടപടികമങ്ങളിൽ ഇളവ് വരുത്തി സർക്കാർ ഉത്തരവിറക്കി. ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക് അർഹമായ എക്‌സ്ഗ്രേഷ്യ ഉൾപ്പടെയുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതിനാണിത്.
കോവിഡ് ദുരന്തത്തിലെ ആശ്രിതർക്ക് നൽകിയതിന് സമാനമായി അടുത്ത ബന്ധുവിനെ അനന്തരാവകാശിയായി കണക്കാക്കി ആനുകൂല്യം നൽകുന്നതിന് ദുരന്തനിവാരണ ആക്‌ടിലെ 19ആം വകുപ്പ് അനുസരിച്ചു സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റിക്കുള്ള അധികാരം ഉപയോഗിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. ഉരുൾപൊട്ടലിൽ ഇതുവരെ 231 മരണമാണ് സ്‌ഥിരീകരിച്ചത്. 128 പേരെ ഇനിയും കണ്ടെത്താനുണ്ട്.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ