തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ ക്യാമ്പയിന്റെ ഭാഗമായി ഇന്ന് 572 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 10 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
കൂടാതെ 65 സ്‌ഥാപനങ്ങള്‍ക്ക് ഇന്ന് നോട്ടീസ് നല്‍കി. 18 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 4 സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.
ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 7 ദിവസങ്ങളിലായി സംസ്‌ഥാന വ്യാപകമായി 1704 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 152 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 531 സ്‌ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 180 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്‌തു. 129 സാമ്പിളുകകളാണ് ഇതുവരെ പരിശോധനയ്‌ക്ക് അയച്ചത്.
അതേസമയം ‘ഓപ്പറേഷന്‍ മൽസ്യ’യുടെ ഭാഗമായി ഇതുവരെ 6069 കിലോഗ്രാം പഴകിയതും രാസവസ്‌തുക്കള്‍ കലര്‍ന്നതുമായ മൽസ്യം കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്. ഈ കാലയളവിലെ 4026 പരിശോധനകളില്‍ 2048 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കായി അയച്ചു.
ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ‘ഓപ്പറേഷന്‍ ജാഗറി’യുടെ ഭാഗമായി 481 സ്‌ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്‌ധ ലബോറട്ടറി പരിശോധനക്കായി ശര്‍ക്കരയുടെ 134 സര്‍വയലന്‍സ് സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധനകള്‍ ശക്‌തമായി തന്നെ തുടരുമെന്നും മന്ത്രി വ്യക്‌തമാക്കി.
Most Read: ഓഫ് റോഡ് റൈഡ്; ജോജുവിനെതിരെ കേസ് എടുക്കണമെന്ന് കെഎസ്‍യു