ഗാസ: പശ്‌ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഗാസയിലേക്കുള്ള ഇന്ധന കയറ്റുമതി ഇസ്രയേൽ തടഞ്ഞതായി റിപ്പോർട്ടുകൾ. ഗാസ മുനമ്പിലെ ചരക്കുപ്രവേശനം നിയന്ത്രിക്കുന്ന ഏകോപന സമിതി മേധാവിയാണ് ഇക്കാര്യം അറിയിച്ചത്.
വ്യോമാക്രമണം ഗാസയിലെ അടിസ്‌ഥാന സൗകര്യങ്ങളെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ് ഇസ്രയേലിന്റെ നീക്കം. ഇസ്രയേൽ-പലസ്‌തീൻ സംഘർഷം രൂക്ഷമാകുന്നതിനിടെ കനത്ത ഇന്ധനക്ഷാമവും നേരിടുകയാണ് ഗാസ. അതേസമയം, ഖത്തറിൽ നിന്ന് ഗാസയിലേക്കുള്ള ഇന്ധന കയറ്റുമതിക്ക് ഇസ്രയേൽ പച്ചക്കൊടി കാട്ടിയിട്ടുണ്ടെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നുണ്ട്.
പലസ്‌തീൻ-ഇസ്രയേൽ സംഘർഷം പുനരാരംഭിച്ചതിന് ശേഷം 200ലധികം ആളുകൾ ഗാസയിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ആക്രമണം തുടങ്ങി ഒരാഴ്‌ചക്കകം 212 പേർ പലസ്‌തീനിൽ കൊല്ലപ്പെട്ടതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ഇവരിൽ 61 കുട്ടികളും ഉൾപ്പെടുന്നു. 1,500ലധികം പലസ്‌തീനികൾക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
Read also: മഹാരാഷ്‌ട്ര പോലീസ് ഗൂഢാലോചന നടത്തുന്നു; പരംബീർ സിംഗ് സുപ്രീം കോടതിയിൽ