പയ്യന്നൂർ: തീരദേശ ഹൈവേയുടെ ഭാഗമായി കണ്ണൂർ- കാസർഗോഡ് ജില്ലകളെ ബന്ധിപ്പിക്കുന്ന രണ്ട്തെങ്ങ് പാലത്തിന്റെ അലൈൻമെന്റ് തീരുമാനിക്കുന്നതിനോട് അനുബന്ധിച്ച് ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും സ്‌ഥലം സന്ദർശിച്ചു. റോഡിന്റെ രണ്ടാംഘട്ട അലൈൻമെന്റ് നടപടികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
പയ്യന്നൂർ മണ്ഡലത്തിലൂടെയാണ് രാമന്തളി പഞ്ചായത്തിലെ പാലക്കോട് മുതൽ രണ്ടുതെങ്ങ് വരെയുള്ള 11 കിലോ മീറ്റർ ദൈർഘ്യമുള്ള തീരദേശ ഹൈവേ കടന്നുപോകുന്നത്. ഇതിൽ പാലക്കോട് മുതൽ കാരന്താട് വരെയുള്ള 4.6 കിലോമീറ്റർ വരുന്ന ആദ്യ റീച്ചിന് കിഫ്ബി ബോർഡിന്റെ 34.71 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
നിലവിലെ പിഡബ്ള്യുഡി റോഡിന് ഇരുവശവും വീതി കൂട്ടിയാണ് പുതിയ ഹൈവേ നിർമിക്കുന്നത്. രണ്ടുമീറ്റർ സൈക്കിൾ പാതയുൾപ്പടെ 14 മീറ്റർ വീതിയിലാണ് റോഡ് വരുന്നത്.
റോഡിനായി മുമ്പ് സർവേ നടത്തിയപ്പോൾ ചില സ്‌ഥലമുടമകൾ സ്‌ഥലം വിട്ടുനൽകുന്നതിൽ വിമുഖത കാട്ടിയിരുന്നു. ഇതിനെല്ലാം പരിഹാരമായി റോഡ് വീതികൂട്ടുന്നതിനാവശ്യമായ സ്‌ഥലത്തിന് ഉടമകൾക്ക് വിലനൽകിയാണ് സ്‌ഥലം ഏറ്റെടുക്കുന്നത്. ഇതിന്റെ തുടർ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
എംഎൽഎ ടിഐ മധുസൂദനൻ, രാമന്തളി പഞ്ചായത്ത് പ്രസിഡണ്ട് വി ഷൈമ, വൈസ് പ്രസിഡണ്ട് ടി ഗോവിന്ദൻ, കെപിവി രാഘവൻ, എംവി ഗോവിന്ദൻ, കെആർഎഫ്ബിപിഎംയു അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ സജിത്ത് എന്നിവരടങ്ങിയ സംഘമാണ് രണ്ടുതെങ്ങ് സന്ദർശിച്ചത്. കാരന്താട് മുതൽ രണ്ടുതെങ്ങ് വരെയുള്ള രണ്ടാം റീച്ചിന്റെ ഇൻവെസ്‍റ്റിഗേഷൻ നടപടികളുടെ ഭാഗമായാണ് ഇവരെത്തിയത്.
Malabar News: ജാനകിക്കാട് കൂട്ടബലാൽസംഗം; ഒന്നര വർഷം മുമ്പും പീഡനം-കൂടുതൽ വിവരങ്ങൾ പുറത്ത്







































