ന്യൂഡെൽഹി: മുന്നറിയിപ്പില്ലാതെ തമിഴ്നാട് മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിനെതിരെ കേരളം സുപ്രീം കോടതിയിൽ. വിഷയം ഇന്ന് തന്നെ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നാണ് സൂചന. രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം തുറക്കുന്ന തമിഴ്നാട് നിലപാടിനെതിരെ ശക്‌തമായ പ്രതിഷേധം ഉയരുകയാണ്.
നേരത്തെ തന്നെ മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നതിലുള്ള സംസ്‌ഥാനത്തിന്റെ ആശങ്ക മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തമിഴ്നാടിനെ അറിയിച്ചതാണ്. എന്നാൽ തമിഴ്നാട് ഈ രീതി തുടർന്നു. അതുകൊണ്ട് തന്നെ നിയമപരമായി വിഷയത്തെ സമീപിക്കാനാണ് കേരളത്തിന്റെ തീരുമാനം.
ഡാം തുറക്കുന്നതിൽ സംസ്‌ഥാനത്തിന് എതിർപ്പില്ല. പക്ഷേ, കൃത്യമായ മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിൽ ഡാം തുറന്നുവിടുന്നത് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുന്നുണ്ട്. പരസ്‌പര സഹകരണത്തോടെ പോയില്ലെങ്കിൽ ഭവിഷ്യത്തുണ്ടാവുമെന്ന ആശങ്കയും കേരളം പങ്കുവെക്കുന്നു.
ഷട്ടറുകൾ തുറക്കുന്ന തമിഴ്നാട് നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ നേരത്തെ പറഞ്ഞിരുന്നു. 142 അടിയിൽ എത്തുന്നതിനു മുൻപ് ഇത്തരത്തിൽ തുറന്നു വിട്ടത് അനുവദിക്കാവുന്നതല്ലെന്ന് പറഞ്ഞ അദ്ദേഹം സർക്കാർ ഇക്കാര്യത്തിൽ ശക്‌തമായ അറിയിപ്പ് തമിഴ്നാടിന് നൽകുമെന്നും പറഞ്ഞു. കൂടാതെ ഇക്കാര്യത്തിൽ അതീവമായ ദുഃഖം ഉണ്ടെന്നും വിഷയം ഇന്നുതന്നെ സുപ്രീം കോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതേസമയം തമിഴ്നാടിന്റെ നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെന്റിൽ ഇന്ന് ധർണ നടത്തും. പാർലമെന്റ് കവാടത്തിലാണ് ധർണ. തമിഴ്‌നാടിന്റെ ഏകപക്ഷീയ നടപടികൾ തടയാൻ പ്രധാനമന്ത്രി ഇടപെടണമെന്നാണ് കേരളത്തിന്റെ ആവശ്യം.
Most Read: രാജ്യത്ത് ഫെബ്രുവരിയോടെ മൂന്നാം തരംഗത്തിന് സാധ്യത; ബൂസ്‌റ്റർ ഡോസെന്ന ആവശ്യം ശക്‌തം