മലപ്പുറം: ജില്ലയിലെ മാറഞ്ചേരി, പെരുമ്പടപ്പ് ബ്‌ളോക് പഞ്ചായത്തിലെ പെരുമ്പടപ്പ് ഡിവിഷൻ സംഘടിപ്പിച്ച ലിറ്ററേച്ചർ ഫെസ്‌റ്റിവലിന് തിരശീല വീണു. ‘പെരുമയോടെ പെരുമ്പടപ്പ്‘ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ലിറ്ററേച്ചർ ഫെസ്‌റ്റിവലിൽ സാംസ്‌കാരിക-സാഹിത്യ-രാഷ്‌ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
‘അവൾ നടന്ന വഴികൾ’, ‘നിളയുടെ എഴുത്തുകൾ’, ‘മലയാള സിനിമയുടെ അതിരുകൾ വരക്കുന്നതാര്’ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ചർച്ചകളും വിവിധ വ്യക്‌തികളുടെ പ്രഭാഷണങ്ങളും ലിറ്ററേച്ചർ ഫെസ്‌റ്റിവലിന്റെ ഭാഗമായി നടന്നു.
പുത്തൻപള്ളി കെഎംഎം സ്‌കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്ന ഫെസ്‌റ്റിവലിന്റെ സമാപനചടങ് മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ജേക്കബ് ജോർജ് ഉൽഘാടനം നിർവഹിച്ചു. യുവ സംവിധായകൻ ജി പ്രജേഷ് സെൻ മുഖ്യാതിഥിയായി. സാഹിത്യകാരൻ കൽപറ്റ നാരായണനാണ് ഫെസ്‌റ്റിവൽ ഉൽഘാടനം നിർവഹിച്ചിരുന്നത്.
‘ഫാസിസ്‌റ്റ് ഭരണത്തിന്റെ അപകടം സമൂഹത്തെ ബോധ്യപ്പെടുത്താൻ സുനിൽ പി ഇളയിടത്തെ പോലുള്ള ചരിത്രമറിയുന്ന ആളുകൾ ഹിറ്റ്ലറെയും മുസോളിനിയെയും പരാമർശിക്കും. അവരുടെ ചെയ്‌തികൾ വിവരിക്കും. എന്നാൽ, സ്‌റ്റാലിനെ പോലുള്ളവർ നടത്തിയ ക്രൂരതകളിൽ ഇവർ മൗനം പാലിക്കും. ഇത്തരം സെലക്റ്റീവ് വിമർശനത്തിലൂടെ പലതിനെയും വെള്ള പൂശുന്നത് നാം തിരിച്ചറിയണം‘ –ഫെസ്‌റ്റിവൽ ഉൽഘാടന പ്രസംഗത്തിൽ കൽപറ്റ നാരായണൻ പറഞ്ഞു. ഉൽഘാടന ചടങ്ങിൽ പിസി വിഷ്‌ണുനാഥ് എംഎൽഎ മുഖ്യാഥിതി ആയിരുന്നു.

പെരുമ്പടപ്പ് ബ്‌ളോക് പഞ്ചായത്ത് അംഗവും കെഎസ്‌യു സംസ്‌ഥാന സെക്രട്ടറിയുമായ പി റംഷാദ് മുന്നോട്ടുവെച്ച ആശയമാണ് ബ്‌ളോക് പഞ്ചായത്തിലെ ‘ലിറ്ററേച്ചർ ഫെസ്‌റ്റിവൽ’ എന്ന സാംസ്‌കാരിക ഇടപെടൽ. ബ്‌ളോക് പഞ്ചായത്ത് അടിസ്‌ഥാനത്തിൽ രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഇത്തരമൊരു ലിറ്ററേച്ചർ ഫെസ്‌റ്റിവൽ കേരളത്തിലെങ്ങും നടന്നതായി അറിയില്ല എന്നും ഇത്തരം ഫെസ്‌റ്റിവലുകൾ സാംസ്‌കാരിക മുന്നേറ്റത്തിന് കാരണമാകുമെന്നും വിവിധ പ്രഭാഷകർ ഫെസ്‌റ്റിവലിൽ വ്യക്‌തമാക്കി.
അപർണ പ്രശാന്തി ഉൾപ്പടെയുള്ളവർ പ്രഭാഷണം നിർവഹിച്ച സമാപന ചടങ്ങിൽ പി റംഷാദ് അധ്യക്ഷത വഹിച്ചപ്പോൾ പെരുമ്പടപ്പ് ലിറ്ററേച്ചർ ഫെസ്‌റ്റിവൽ കോഡിനേറ്റർ നബീൽ ബിൻ അബൂബക്കർ സ്വാഗതം പറഞ്ഞു. ബ്‌ളോക് കമ്മിറ്റി അംഗമായ ടി രാംദാസ് മാഷും കെസി ശിഹാബുദ്ദീനും ആശംസകളും ഹാരിസ് വിരിപ്പിൽ നന്ദിയും പറഞ്ഞു.
Most Read: ഇന്ത്യയിൽ മതസ്‌പർധ ഉണ്ടാകാൻ പ്രധാന കാരണം സോഷ്യൽ മീഡിയയെന്ന് റിപ്പോർട്






































