തിരുവനന്തപുരം: ചലച്ചിത്ര-നാടക നടൻ കൈനകരി തങ്കരാജ് അന്തരിച്ചു. കരൾ രോഗത്തിന് ചികിൽസയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. 77 വയസായിരുന്നു. കൊല്ലം ജില്ലയിലെ കേരളപുരം വേലംകോണത്തെ സ്വവസതിയിൽ ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിക്കാണ് മരണം സ്‌ഥിരീകരിച്ചത്. സമീപ കാലത്ത് വേഷമിട്ട ഹോം, ഈമയൗ, ലൂസിഫർ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയവയാണ്.
കൊല്ലം കേരളപുരം വേലം കോണത്ത് സ്വദേശിയായ കൈനകരി തങ്കരാജ് പ്രശസ്‌ത നാടക പ്രവര്‍ത്തകന്‍ കൃഷ്‌ണന്‍കുട്ടി ഭാഗവതരുടെ മകനാണ്. പ്രേം നസീര്‍ നായകനായി എത്തിയ ആനപ്പാച്ചന്‍ ആയിരുന്നു ആദ്യ ചിത്രം. ചിത്രത്തില്‍ പ്രേംനസീറിന്റെ അച്‌ഛനായിട്ടായിരുന്നു അഭിനയിച്ചത്. പതിനായിരത്തോളം വേദികളിൽ അഭിനയ മികവ് തെളിയിച്ച അദ്ദേഹം കെഎസ്ആര്‍ടിസിയിലെയും കയര്‍ ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്.
ഇടക്കാലത്ത് നാടക രംഗത്ത് വിലക്ക് ഏര്‍പ്പെടുത്തിയപ്പോൾ സിനിമയിലേക്കുള്ള പ്രവേശനം. തുടർന്ന് 35ലധികം സിനിമകളിൽ വേഷമിട്ടു. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Read also: ജപ്‌തി ചെയ്‌ത കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് മാത്യു കുഴൽനാടൻ