കൊച്ചി: മൂവാറ്റുപുഴ പായിപ്രയിലെ കുടുംബത്തിന്റെ വായ്‌പാ ബാധ്യത ഏറ്റെടുക്കുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. വസ്‌തുവിന്റെ പ്രമാണം വീണ്ടെടുത്ത് നൽകുമെന്നും അദ്ദേഹം ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു. അർബൻ ബാങ്കിന്റേത് നിയമവിരുദ്ധ പ്രവർത്തനമാണെന്ന് അദ്ദേഹം ആവർത്തിച്ചു. താൻ രാഷ്‌ട്രീയം കളിച്ചിട്ടില്ലെന്നും മനസാക്ഷിയുള്ളത് കൊണ്ടാണ് വീടിന്റെ പൂട്ട് പൊളിച്ചതെന്നും എംഎൽഎ പറഞ്ഞു.
ഇന്നലെ രാത്രിയാണ് മൂവാറ്റുപുഴയിൽ ജപ്‌തി ചെയ്‌ത വീടിന്റെ പൂട്ട് പൊളിച്ച് എംഎൽഎ വീട്ടുകാരെ അകത്ത് കയറ്റിയത്. പായിപ്ര സ്വദേശി അജേഷിന്റെ വീടാണ് ബാങ്ക് ജപ്‌തി ചെയ്‌തത്. ഇന്നലെ ഉച്ചക്ക് ഗൃഹനാഥൻ വീട്ടിലില്ലാത്ത സമയത്താണ് മക്കളെ ഇറക്കിവിട്ട് അർബൻ ബാങ്ക് വീട് ജപ്‌തി ചെയ്‌തത്. ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കുട്ടികളെ ഇറക്കിവിട്ട വിവരമറിഞ്ഞ് എത്തിയ എംഎൽഎ പൂട്ടുപൊളിച്ച് ഇവരെ അകത്ത് കയറ്റുകയായിരുന്നു.
മൂവാറ്റുപുഴ അർബൻ ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്‌തമാകുന്നതിനിടെ വിശദീകരണവുമായി ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ രംഗത്തെത്തിയിരുന്നു. ബാങ്കുമായി സംസാരിച്ച് രമ്യതയിൽ പ്രശ്‌നം പരിഹരിക്കാമായിരുന്നു എന്നും എംഎൽഎ രാഷ്‌ട്രീയം കളിക്കുകയാണെന്നും ചെയർമാൻ ആരോപിച്ചു. ഇതിന് പിന്നാലെയാണ് മാത്യു കുഴൽനാടൻ പ്രതികരണവുമായി രംഗത്തെത്തിയത്.
Most Read: സഹോദരിയുമായി ആംബുലൻസ് പുറപ്പെട്ടു; 5 കിലോമീറ്റർ പിറകെ ഓടി കുതിര