കണ്ണൂർ: സംരക്ഷിത വനമേഖലയുമായി ബന്ധപ്പട്ട സുപ്രീം കോടതി വിധിയിൽ കേരളം നിയമപോരാട്ടം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ താമസിക്കുന്ന സ്‌ഥലം പരിസ്‌ഥിതി ലോല മേഖല(ഇഎസ്‌സെഡ്) ആക്കരുതെന്നാണ് സർക്കാർ ആവശ്യം. ജനവാസ കേന്ദ്രങ്ങളിൽ താമസിക്കുന്നവർക്ക് ഒപ്പമാണ് സർക്കാറെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇക്കാര്യത്തിൽ അനുകൂല നിലപാടിനായി കേന്ദ്ര സർക്കാരിനെ സമീപിക്കും. വനം സംരക്ഷിക്കാനും സർക്കാർ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിസ്‌ഥിതി ദിനത്തോട് അനുബന്ധിച്ച് സംസ്‌ഥാന സർക്കാരിന്റെ ‘വൃക്ഷ സമൃദ്ധി പദ്ധതി’ കണ്ണൂർ പിണറായി കൺവെൻഷൻ സെന്ററിൽ ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഓരോ സംരക്ഷിത വനത്തിലും ഒരു കിലോമീറ്റർ പരിസ്‌ഥിതി ലോല മേഖല നിർബന്ധമെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാന നിർദ്ദേശം. ഈ ഉത്തരവ് കേരളത്തിലെ ഒട്ടേറെ ജനവാസ മേഖലകളെ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ പൂജ്യവും മറ്റ് പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ വരെ മാത്രവുമായി ഇഎസ്‌സെഡ് നിശ്‌ചയിക്കണമെന്ന കേരളത്തിന്റെ ശുപാർശ കേന്ദ്ര വനം, പരിസ്‌ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിൽ ഇരിക്കെയാണ് കോടതി വിധി.
സുപ്രീം കോടതിയുടേത് വന സംരക്ഷണ ഉത്തരവാണ്. എന്നാൽ, വനാതിർത്തി മേഖലയിലെ ജനങ്ങളുടെ താൽപര്യം സർക്കാർ സംരക്ഷിക്കും. ആശങ്ക പരിഹരിക്കാൻ നിയമപരമായ സാധ്യത വിശദമായി പരിശോധിക്കും. വിഷയത്തിൽ ഗൗരവത്തോടെ തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതിയുടെ വനവൽക്കരണത്തിന് അനുകൂലമായ തീരുമാനത്തെ സർക്കാർ അനുകൂലിക്കുന്നുണ്ട്.
സർക്കാർ ഇതിനായി നേരത്തെ തന്നെ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. പരിസ്‌ഥിതി ദുരന്തങ്ങളെ പ്രതിരോധിക്കാൻ സംസ്‌ഥാന സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന രീതി കേരളത്തിൽ കാണുന്നുണ്ട്. അത് മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Most Read: മലപ്പുറത്ത് സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈ നട്ട് പ്രതിഷേധം