തൃശൂർ: അന്തരിച്ച സാഹിത്യകാരൻ ചൊവ്വല്ലൂർ കൃഷ്‌ണൻ കുട്ടിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും. വൈകിട്ട് മൂന്നിന് ഗുരുവായൂരിലെ ചൊവ്വല്ലൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും നടനുമെല്ലാമായ ബഹുമുഖ പ്രതിഭ ചൊവ്വല്ലൂർ കൃഷ്‌ണൻകുട്ടി(86) ഇന്നലെ രാത്രി 10.45 ഓടെയാണ് അന്തരിച്ചത്. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെയാണ് അന്ത്യം.
പത്രപ്രവർത്തകൻ, തായമ്പക വിദഗ്‌ധൻ തുടങ്ങിയ നിരവധി മേഖലകളിൽ പ്രസിദ്ധനാണ്. കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, രണ്ടു തവണ കേരള കലാമണ്ഡലത്തിന്റെ വൈസ് ചെയർമാൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. മലയാള മനോരമ അസിസ്‌റ്റന്റ് എഡിറ്റർ എന്ന പദവിയിൽ സേവനം അനുഷ്‌ഠിച്ചിരുന്നു.
ഭക്‌തിഗാനരചയിതാവ് എന്ന നിലയിൽ അദ്ദേഹം കൂടുതൽ ശ്രദ്ധേയനാണ്. സിനിമയിൽ യൂസഫലി കേച്ചേരി സംവിധാനം ചെയ്‌ത ‘മരം’ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. ‘തുലാവർഷം'(1975) എന്ന സിനിമയിലെ ‘സ്വപ്‌നാടനം ഞാൻ തുടരുന്നു’ എന്ന ഗാനത്തിലൂടെ ഗാനരചയിതാവായി. ‘സർഗ്ഗം’ എന്ന ചിത്രത്തിന്റെ സംഭാഷണ രചയിതാവ് എന്ന നിലയിലും ശ്രദ്ധേയനാണ്. ‘പ്രഭാതസന്ധ്യ’, ‘ശ്രീരാഗം’ എന്നീ സിനിമകളുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിട്ടുണ്ട്.
‘കർപ്പൂരദീപം’, ‘ശശിനാസ്’ എന്നിവയുടെ തിരക്കഥയും സംഭാഷണവും ചൊവ്വല്ലൂരിന്റേതാണ്. സലിൽ ചൗധരി, കെ രാഘവൻ എന്നിവരുടെ കീഴിൽ സിനിമയിലും അല്ലാതെയും നിരവധി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. സരസ്വതി വാരസ്യാരാണ് ചൊവ്വല്ലൂരിന്റെ ഭാര്യ. മക്കൾ: ഉഷ, ഉണികൃഷ്‌ണൻ. 1936 സെപ്റ്റംബർ പത്തിന് ഗുരുവായൂരിനടുത്തുള്ള ചൊവ്വല്ലൂരിലാണ് ജനനം.
Most Read: ബാലുശേരി ആൾക്കൂട്ട ആക്രമണം; എഫ്‌ഐആറിൽ മാറ്റം വരുത്തി പോലീസ്