കൊച്ചി: സോളാർ കേസുമായി ബന്ധപ്പെട്ട് നടന്ന ലൈംഗിക ചൂഷണത്തിൽ 18 പേർ പ്രതികൾ ഉണ്ടായിട്ടും 4 പേരെമാത്രം പ്രതിയാക്കിയാണ് സിബിഐ അന്വേഷണം നടത്തുന്നതെന്ന് ഇരയുടെ പരാതി. ഹൈക്കോടതിയിൽ ലഭിച്ച പരാതിയിൽ കോടതി വിശദീകരണം സിബിഐയോടും സർക്കാരിനോടും തേടി.
സിബിഐയും സർക്കാരും രണ്ടാഴ്‌ച്ചക്കകം വിശദീകരണം നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. സോളാർ പദ്ധതിക്ക് അനുമതി തേടിയെത്തിയ തന്നെ ലൈംഗിക ചൂഷണം ചെയ്‌തെന്ന കേസിൽ താൻ നൽകിയ പരാതിയനുസരിച്ച് 18 പേരുടെ പേരുകളുണ്ടായിട്ടും 4 പേരെ മാത്രം പ്രതിയാക്കിയാണ് സിബിഐ അന്വേഷണമെന്ന് ഇര മാദ്ധ്യമങ്ങളോടും വ്യക്‌തമാക്കി. ആറ് കേസുകൾ രജിസ്‌റ്റർ ചെയ്‌ത സിബിഐ ഒരു കേസിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
പല പ്രമുഖ രാഷ്ട്രീയക്കാരെയും ഒഴിവാക്കിയതായും സോളാർ ലൈംഗിക പീഡനക്കേസിൽ അന്വേഷണം ഉന്നതരിലേക്ക് എത്താതിരിക്കാൻ സിബിഐ ശ്രമിക്കുന്നുണ്ടെന്നും പരാതിക്കാരി ആരോപിക്കുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലുള്ള എല്ലാവരെയും പ്രതിപ്പട്ടികയിൽ ചേർത്ത് അന്വേഷണം നടത്താൻ കോടതി നിർദ്ദേശം നൽകണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം.
അതേസമയം, സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ അടൂർ പ്രകാശ് എംപി, മുൻ മന്ത്രി എപി അനിൽകുമാർ എന്നിവരെ സിബിഐ കഴിഞ്ഞദിവസം ചോദ്യം ചെയ്‌തു. അടൂർ പ്രകാശിനെ ദില്ലയിലും, അനിൽ കുമാറിനെ മലപ്പുറത്തും വച്ചാണ് ചോദ്യം ചെയ്‌തത്. സോളാർ തട്ടിപ്പ് കേസിലെ പ്രതി നൽകിയ പരാതിയിൽ ഇവർക്കെതിരെ ബലാൽസംഗത്തിന് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെയും സിബിഐ ചോദ്യം ചെയ്‌തിരുന്നു. 2012ൽ മന്ത്രി എ പി അനിൽ കുമാറിന്റെ ഔദ്യോഗിക വസതിയിൽ വച്ച് കെസി വേണുഗോപാൽ പീഡിപ്പിച്ചുവെന്ന ഇരയുടെ പരാതിയിലായിരുന്നു ഈ അന്വേഷണം. സോളാർ വ്യവസായ പദ്ധതി കേരളത്തിൽ വിജയിപ്പിക്കാൻ സഹായം ചോദിച്ച് സന്ദർശിച്ച തന്നെ, മന്ത്രിമാർ ഉൾപ്പടെയുള്ള പ്രമുഖർ മന്ത്രിമന്ദിരങ്ങളിലും അതിഥി മന്ദിരങ്ങളിലും വച്ച് പീഡിപ്പിച്ചുവെന്ന നിലയിലുള്ളതാണ് 6 കേസുകൾ.

ഇതിൽ ഹൈബി ഈഡൻ എംപിക്കെതിരായ കേസ് തെളിവുകളില്ലാത്തതിനാൽ സിബിഐ കഴിഞ്ഞ ദിവസം എഴുതി തള്ളിയിരുന്നു. വലിയ രാഷ്ട്രീയ വിവാദത്തിനിലെ കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് സംസ്‌ഥാന സര്‍ക്കാരാണ് കേസ് സിബിഐക്ക് വിട്ടത്. ബിജു രാധാകൃഷ്‌ണൻ, സരിത എസ് നായർ, ശാലു മേനോൻ, ടെനി ജോപ്പൻ എന്നിവർ ‘സോളാർ കേസുമായി’ ബന്ധപ്പെട്ട് അറസ്‌റ്റിലാകുകയും നാളുകൾക്ക് ശേഷം ജാമ്യത്തിൽ ഇറങ്ങുകയും ചെയ്‌തിരുന്നു.
Most Read: ഇഡി കേസിൽ ജാമ്യം ആയില്ല; സിദ്ദിഖ് കാപ്പന്‍ ജയിലില്‍ തുടരണം


































