ന്യൂഡെൽഹി: രാജ്യദ്രോഹ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ലഖ്‌നൗവിലെ ജയിലില്‍ തുടരേണ്ട അവസ്‌ഥയിലാണ്. യുപി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് 2 വർഷത്തിന് ശേഷം സെപ്‌തംബർ 9നാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
ആറാഴ്‌ച്ച ഡെൽഹി വിട്ടുപോകരുതെന്ന നിര്‍ദ്ദേശത്തോടെയായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാൽ, സിദ്ദിഖിന് എതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് അന്വേഷിക്കുന്ന കേസ് ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജയിലില്‍ തുടരേണ്ടി വരുന്നത്. ഈ മാസം 19നാണ് കേസ് കോടതി പരിഗണിക്കുക.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് ഇഡി കേസ്. സ്വന്തം അകൗണ്ടിൽ വന്ന ചില തുകകളിൽ തുടരുന്ന അവ്യക്‌തതയാണ് ഇഡി കേസിന് ആധാരം. നിരന്തരം സാമ്പത്തിക പ്രയാസത്തിൽ തുടർന്നിരുന്ന സിദ്ധിഖ് വർഷങ്ങളായി പലരിൽ നിന്നും വാങ്ങിയും കൊടുത്തുമാണ് സാമ്പത്തിക കാര്യങ്ങൾ ഹാൻഡിൽ ചെയ്‌തിരുന്നത്. ഈ തുകകളിൽ ചിലതാണ് അവ്യക്‌തത ഉള്ളതെന്നും അല്ലാതെ മറ്റുവലിയ കേസുകൾ ഇല്ലെന്നുമാണ് സിദ്ധിഖിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
ഇഡി കേസില്‍ ഈ 19ന് ജാമ്യം ലഭിച്ചാൽ മാത്രമേ സിദ്ദിഖ് കാപ്പന് മോചനം സാധ്യമാകുകയുള്ളൂ. എന്നാൽ, മോചന ശ്രമം തടയാൻ യുപി സർക്കാർ ശ്രമിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾ കരുതുന്നത്.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നും അക്രമത്തിന് പ്രേരിപ്പിക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപിച്ചായിരുന്നു കാപ്പനെയും മറ്റു ചിലരെയും യുപിഎ അടക്കമുളള വകുപ്പില്‍ അറസ്‌റ്റ് ചെയ്‌തത്. ഉത്തർപ്രദേശ് സർക്കാരിന് എന്ത് തെളിവുകളാണ് ഇതുവരെ സിദ്ധിഖിന് എതിരെ കണ്ടെത്താന്‍ കഴിഞ്ഞതെന്ന് ചീഫ് ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായി ബെഞ്ച് ജാമ്യം നൽകുമ്പോൾ ചോദിച്ചിരുന്നു.
Related: ഒടുവിൽ സിദ്ദിഖ് കാപ്പന് ജാമ്യം; ആറാഴ്‌ചക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാം