തിരുവനന്തപുരം: ഒരിക്കലെങ്കിലും ശിക്ഷ അനുഭവിച്ചവരെ സ്‌കൂൾ വാഹനങ്ങളുടെ ഡ്രൈവർമാരാക്കരുതെന്ന് ഗതാഗതവകുപ്പിന്റെ ഉത്തരവ്. കുട്ടികളുടെ യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് ഗതാഗതവകുപ്പ് പുതിയ സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കൽ, അമിത വേഗത ഉൾപ്പടെയുള്ള കേസുകളിൽ ശിക്ഷ അനുഭവിച്ചവർക്ക് ഇനിമുതൽ സ്‌കൂൾ വാഹനം ഓടിക്കാനാവില്ല.
ചുവപ്പ് സിഗ്‌നൽ മറികടക്കുക, ലൈൻ മര്യാദ പാലിക്കാതിരിക്കുക, അംഗീകൃതമല്ലാത്ത വ്യക്‌തിയെ കൊണ്ട് വാഹനം ഓടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് വർഷത്തിൽ രണ്ടു പ്രാവശ്യത്തിൽ കൂടുതൽ ശിക്ഷിക്കപ്പെട്ടവരെയും ഡ്രൈവറായി നിയോഗിക്കരുതെന്ന് പുതുക്കിയ നിർദ്ദേശത്തിൽ പറയുന്നു. വെറ്റിലമുറക്ക്, ലഹരി വസ്‌തുക്കൾ ചവയ്‌ക്കൽ, മദ്യപാനം തുടങ്ങിയ ശീലമുള്ളവരെ യാതൊരു കാരണവശാലും ഡ്രൈവറായി നിയോഗിക്കരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.
സ്‌കൂൾ വാഹനം ഓടിക്കുന്നവർക്ക്, ഓടിക്കുന്ന വാഹനം ഏതാണോ ആ വാഹനം ഓടിച്ച് പത്ത് വർഷത്തെ പരിചയം വേണം. ഇവർ വെള്ള നിറത്തിലുള്ള ഷർട്ടും കറുപ്പ് പാന്റും തിരിച്ചറിയൽ കാർഡും ധരിക്കണം. കുട്ടികളെ കൊണ്ടുപോകുന്ന മറ്റു പബ്ളിക് സർവീസ് വാഹനത്തിലെ ഡ്രൈവർ കാക്കി യൂണിഫോം ധരിക്കണം. സ്‌കൂൾ വാഹനങ്ങളിൽ പരമാവധി വേഗം 50 കിലോമീറ്ററായി നിജപ്പെടുത്തി സ്‌പീഡ് ഗവർണർ സ്‌ഥാപിക്കണം.
വാഹനം എവിടെയാണെന്ന് തിരിച്ചറിയാനുള്ള ഉപകരണം സ്‌ഥാപിച്ച് സുരക്ഷാ മിത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെടുത്തണം. കുട്ടികളെ ബസിൽ നിർത്തി യാത്ര ചെയ്യിക്കരുത്. ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, ക്ളാസ്, ബോർഡിങ് പോയിന്റ്, രക്ഷിതാവിന്റെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ ലിസ്‌റ്റ് ലാമിനേറ്റ് ചെയ്‌ത് വാഹനത്തിൽ പ്രദർശിപ്പിക്കണം.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!