ബർഗർ കഴിക്കുന്നവരാണ് നമ്മൾ എല്ലാവരും അല്ലെ? പുതിയകാലത്തെ കുട്ടികൾ പ്രത്യേകിച്ചും. അവരുടെ ഇഷ്‌ട ഭക്ഷണങ്ങളിൽ ഒന്നായിരിക്കും ബർഗർ. ഒരു ചീസ് അടങ്ങിയ ബർഗർ എത്രകാലം കേടുകൂടാതെ നിൽക്കും? മാക്‌സിമം പോയാൽ ഒരു ദിവസം അല്ലെ! എന്നാൽ, നിങ്ങൾക്ക് തെറ്റി. 30 വർഷം വരെ കേടുകൂടാതെയിരിക്കുന്ന ബർഗർ ലോകത്ത് ഉണ്ടെന്നാണ് റിപ്പോർട്.
അവിശ്വസനീയം അല്ലെ, എന്നാൽ, ഇത് വായിച്ചു നോക്കൂ. ദീർഘകാലം കേടുകൂടാതെ നിൽക്കുന്ന ബർഗറുകൾക്ക് പ്രസിദ്ധമാണ് മക്ഡൊണാൾഡിന്റെ ക്വാർട്ടർ പൗഡർ ബർഗറുകൾ. അമേരിക്ക, ബിൽ ക്ളിന്റൺ ഭരിക്കുന്ന കാലത്ത്, അതായത് 1995ൽ ഓസ്ട്രേലിയക്കാരായ കേസി ഡീൻ, എഡ്വേർഡ്‌സ് നിറ്റ്‌സും അഡ്‌ലെയ്‌ൻഡിലെ മക്ഡൊണാൾഡിന്റെ കടയിൽ നിന്നും വാങ്ങിയ ഒരു ചീസ് അടങ്ങിയ ബർഗർ ഇനിയും നശിക്കാതെ നിൽക്കുന്നുവെന്നാണ് വെളിപ്പെടുത്തൽ.
ഈ ബർഗർ ഇതുവരെ അഴുകുന്നതിന്റെ ലക്ഷണമൊന്നും കാട്ടിത്തുടങ്ങിയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. കേസി ഡീൻ, എഡ്വേർഡ്‌സ് നിറ്റ്‌സും അന്ന് ഓർഡർ ചെയ്‌ത ഭക്ഷണത്തിൽ ഈ ബർഗറും ഉണ്ടായിരുന്നു. ഭക്ഷണം വളരെ കൂടുതലായതിനാൽ ബർഗർ സൂക്ഷിച്ചുവെക്കാൻ തീരുമാനിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും ബർഗർ കേടുകൂടാതെയിരുന്നതിൽ ഇരുവർക്കും കൗതുകം തോന്നി. ഒടുവിൽ പറ്റാവുന്ന ഇടത്തോളം ബർഗർ സൂക്ഷിക്കാൻ ഇരുവരും തീരുമാനിച്ചു.
അതിനെ ഇവർ ‘തങ്ങളുടെ ഇണ’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇന്ന് ‘മക്‌ഫോസിൽ’ എന്ന് വിളിക്കപ്പെടുന്ന ബർഗർ ഇപ്പോഴും സുരക്ഷിതമായിരിക്കുന്നുണ്ട്. ബർഗറിൽ സൂക്ഷ്‌മ ജീവികളുടെ വളർച്ചയോ ദുർഗന്ധത്തിന്റെ ലക്ഷണമോ ഒന്നും തന്നെയില്ലെന്നാണ് അത്‌ഭുതപ്പെടുത്തുന്നത്. എന്നാൽ, സാധാരണയിൽ നിന്ന് അൽപ്പം ചുരുങ്ങിയതായി റിപ്പോർട്ടുകൾ ശരിവെക്കുന്നു.
വേനൽക്കാലത്ത്, 30 ഡിഗ്രി സെൽഷ്യസ് താപനിലയിൽ കൂടുതലുള്ള അഡ്‌ലെയ്‌ഡിലെ കെട്ടിടത്തിൽ ഒരു ദശാബ്‌ദത്തിലേറെ ഈ ബർഗർ സൂക്ഷിച്ചിരിക്കുകയാണ്. ഏറെ കാലത്തോളം കാർഡ് ബോർഡ് പെട്ടിയിലും തടി പെട്ടിയിലുമായിരുന്നു ഈ ബർഗർ സൂക്ഷിച്ചിരുന്നത്. പലപ്പോഴും എലികൾ ഈ പെട്ടിയിൽ കയറിയെങ്കിലും ബർഗർ തിന്നാൻ ശ്രമിച്ചില്ലെന്നും ഡീൻ പറയുന്നു.
‘സീനിയർ ബർഗർ’ എന്നും ‘തങ്ങളുടെ ഇണ’ എന്നും ഇരുവയും വിശേഷിപ്പിച്ച ബർഗറിനായി സാമൂഹിക മാദ്ധ്യമ പേജ് തുടങ്ങുകയും ബർഗറിന്റെ പേരിൽ ഒരു പാട്ട് വരെ എഴുതി പാടുകയും ചെയ്‌തു. ഐസ്‌ലാൻഡിലെ ഒരു ഗ്ളാസ് കൂട്ടിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്ന പതിറ്റാണ്ട് പഴക്കമുള്ള ചീസ് ബർഗറിനേക്കാൾ പ്രായം തങ്ങളുടെ ബർഗറിനാണെന്നാണ് ഇരുവരും അവകാശപ്പെടുന്നത്.
Most Read| ഇന്ത്യയിൽ ക്യാൻസർ രോഗികളിൽ കൂടുതൽ 40 വയസിന് താഴെയുള്ളവരിലെന്ന് പഠനം