കാൻ റെഡ് കാർപെറ്റിൽ അരങ്ങേറിയവരിൽ ഏറ്റവും ശ്രദ്ധ നേടിയ ഇന്ത്യൻ ഫാഷൻ ഇൻഫ്ളുവൻസറാണ് ‘നാൻസി ത്യാഗി’. സ്വന്തമായി ഡിസൈൻ ചെയ്‌ത് തുന്നിയെടുത്ത വസ്‌ത്രം ധരിച്ചാണ് നാൻസി ത്യാഗി റെഡ് കാർപെറ്റിൽ എത്തിയത്. തന്റെ ആദ്യ ലുക്കിലൂടെ തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റാൻ നാൻസിക്കായി.
പിങ്ക് ഫ്ളഫി ഗൗൺ ധരിച്ചാണ് നാൻസി റെഡ് കാർപെറ്റിൽ ചുവടുവെച്ചത്. ഒരു മാസത്തോളമെടുത്ത് സ്വന്തമായി തുന്നിയെടുത്തതായിരുന്നു വസ്‌ത്രം. ലാവണ്ടർ നിറത്തിലുള്ള സായിയാണ് നാൻസി രണ്ടാമത്തെ ലുക്കിൽ അണിഞ്ഞത്. കണ്ടമ്പററി സ്‌റ്റൈൽ നൽകിയാണ് താരം ഈ ലുക്ക് പ്രസന്റ് ചെയ്‌തത്. ബ്‌ളാക്ക് കോർസെറ്റ് ഡ്രസ്സാണ് മൂന്നാമതായി നാൻസി തിരഞ്ഞെടുത്തത്.
ഫാഷൻ ലോകത്തെ പുത്തൻ ട്രെൻഡിനൊപ്പം ചുവടുവെച്ച നാൻസി ത്യാഗി, കാനിലൂടെ ഇന്റർനാഷണലായിരിക്കുകയാണ്. ലോകത്തിലെ നിരവധി ഫാഷൻ ഇൻഫ്ളുവൻസർമാരാണ് നാൻസിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
ഉത്തർപ്രദേശിലെ ബഘ്പത് ജില്ലയിലെ ബരൻവാ ഗ്രാമത്തിൽ നിന്നും കാനിലെ റെഡ് കാർപ്പറ്റിലെത്തി ലോകശ്രദ്ധ നേടിയ ഫാഷൻ ഐക്കണിലേക്ക് എത്താനുള്ള നാൻസി ത്യാഗിയുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. കഠിനാധ്വാനം ചെയ്യാനുള്ള മനസ് എങ്ങനെ ഉയരങ്ങളിലേക്കുള്ള യാത്രക്ക് വഴിയൊരുക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ പെൺകുട്ടി.
ഇന്ന് എല്ലാറ്റിനും ഉപരി, ഒരിക്കൽ അംഗീകരിക്കാതിരുന്ന തന്റെ അച്ഛൻ തന്നെ അംഗീകരിച്ചുവെന്ന ആത്‌മവിശ്വാസവും ത്യാഗിക്ക് നൽകിയ ധൈര്യം കുറച്ചൊന്നുമായിരുന്നില്ല. പഠിക്കാൻ വേണ്ടി ഡൽഹിയിലെത്തിയ നാൻസി ത്യാഗിയുടെ ജീവിതം അപ്രതീക്ഷിതമായിട്ടാണ് മാറിമറിഞ്ഞത്. ഒരു പാവപ്പെട്ട കുടുംബത്തിലാണ് നാൻസി ജനിച്ചത്.
തന്റെ മകളുടെ ജീവിതവും തങ്ങളെ പോലെ ഈ ഗ്രാമത്തിൽ ഒതുങ്ങിപ്പോകുമോ എന്ന് ഭയന്ന നാൻസി ത്യാഗിയുടെ അമ്മ, നാൻസിയുടെ അച്ഛന്റെ താൽപര്യം പോലും പരിഗണിക്കാതെ മകളെ ഡെൽഹിയിൽ വിട്ട് പഠിപ്പിക്കാൻ തീരുമാനിച്ചു. അതിനായി അമ്മയും മകളോടൊപ്പം ഡെൽഹിയിലേക്ക് പോന്നു. അവിടെ ഒരു കൽക്കരി ഫാക്‌ടറിയിൽ ആയിരുന്നു അമ്മയ്‌ക്ക് ജോലി. എന്നാൽ കൊവിഡ് വ്യാപിച്ചതോടെ അവർക്ക് ജോലി നഷ്‌ടപ്പെട്ടു.
ദാരിദ്ര്യം ജീവിതത്തെ പിടിമുറുക്കി തുടങ്ങിയതോടെ നാൻസി പഠനം ഉപേക്ഷിച്ചു. സോഷ്യൽ മീഡിയയിലൂടെ പണം ഉണ്ടാക്കാനായിരുന്നു പിന്നീടുള്ള അവളുടെ ശ്രമം. ഡിസൈനിങ്ങിനോട് എന്നും അവൾക്കൊരു താൽപര്യം ഉണ്ടായിരുന്നു. അങ്ങനെ സെലിബ്രിറ്റികളുടെ വസ്‌ത്രങ്ങൾ നോക്കി അതുപോലെ തുന്നിയെടുത്തു. ഇതിനായി പഠനത്തിനായി അമ്മ മാറ്റിവെച്ച രണ്ടുലക്ഷം നാൻസി വിനിയോഗിച്ചു.
എന്നാൽ, തുടക്കത്തിൽ നാൻസിയുടെ വീഡിയോ കരുതിയത് പോലെ വിജയിച്ചില്ല. മാത്രമല്ല, മെലിഞ്ഞിരിക്കുന്ന നാൻസി ത്യാഗിക്ക് പലവിധത്തിലുമുള്ള ബോഡി ഷേമിങ്ങും അനുഭവിക്കേണ്ടി വന്നു. പക്ഷേ, ഇതിലൊന്നും തളർന്നിരിക്കാൻ നാൻസിക്കായില്ല. കമന്റ് നെഗറ്റിവ് ആയാലും സാരമില്ല ഫോളോവേഴ്‌സിന്റെ എണ്ണം കൂടുന്നുണ്ടല്ലോ എന്നതിൽ അവൾ ആശ്വസിച്ചു.
ഒടുവിൽ ‘ഔട്ട്ഫിറ്റ് ഫ്രം സ്‌ക്രോച്ച്’ എന്ന സീരീസിന് അവൾ തുടക്കം കുറിച്ചു. ആലിയ ഭട്ടും ദീപിക പദുക്കോണും അടക്കം ധരിക്കുന്ന സബ്യസാചി, മനീഷ് മൽഹോത്ര ഡിസൈനിലുള്ള വസ്‌ത്രമാണ് അവൾ ചെയ്‌തത്. ഇതോടെ ഫോളോവേഴ്‌സിന്റെ എണ്ണം ഒരുലക്ഷത്തിലധികമായി ഉയർന്നു. ആ യാത്രയിൽ പിന്നീടവൾക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
‘ഡിസ്‌റപ്റ്റർ ഓഫ് ദ ഇയർ’, ‘ദി ഫേവറേറ്റ് ഫാഷൻ ഹെറിറ്റേജ് ഐക്കൺ ഓഫ് ദ ഇയർ’ എന്നീ അവാർഡുകൾ കാനിലെ കാർപ്പെറ്റിലേക്കുള്ള അവളുടെ യാത്രക്ക് വഴിയൊരുക്കി. ഒടുവിൽ ഉത്തർപ്രദേശിലെ ഒരു കൊച്ചു ഗ്രാമത്തിൽ നിന്നും വന്ന ആ പെൺകുട്ടി ഇന്ത്യക്കാരെ നോക്കി കൈവീശി. ഉയരങ്ങളിലേക്ക് പറക്കാനുള്ള ആത്‌മവിശ്വാസത്തിന്റ തിളക്കമാർന്ന പുഞ്ചിരി അപ്പോഴും അവളുടെ മുഖത്ത് ഉണ്ടായിരുന്നു.
കാനിലെ റെഡ് കാർപ്പെറ്റിലേക്കുള്ള മകളുടെ യാത്ര കണ്ണ് തുറപ്പിച്ചുവെന്ന് നാൻസി ത്യാഗിയുടെ പിതാവ് ഗജേന്ദ്ര സിങ് പറഞ്ഞു. മകളുടെ ജീവിതം എന്താണെന്നോ, സോഷ്യൽ മീഡിയ അവളുടെ ജീവിതം മാറ്റിമറിക്കാൻ തക്കതായി വളർന്നു നിൽക്കുന്ന ഒന്നാണെന്നോ അദ്ദേഹത്തിന് അറിയുമായിരുന്നില്ല. എന്നാൽ, ഈ നിമിഷം മകളെയോർത്ത് തനിക്ക് അഭിമാനമുണ്ടെന്നും അവൾ കഠിനാധ്വാനിയാണെന്നും പിതാവ് പറഞ്ഞു.
Most Read| എന്നുമുള്ള ചായയും കാപ്പി കുടിയും നിർത്തിക്കോ! ജാഗ്രത വേണമെന്ന് ഐസിഎംആർ