ന്യൂഡെൽഹി: ഇന്ത്യയിൽ ക്യാൻസർ രോഗികളിൽ 20 ശതമാനവും 40 വയസിന് താഴെയുള്ള പുരുഷൻമാരിലും സ്‌ത്രീകളിലുമാണ് കാണപ്പെടുന്നതെന്ന് പഠനം. ഡെൽഹി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ക്യാൻസർ മുക്‌ത് ഭാരത് ഫൗണ്ടേഷൻ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ചുള്ള റിപ്പോർട് പുറത്ത് വിട്ടത്.
ഹെഡ് ആൻഡ് നെക്ക് ക്യാൻസറാണ് ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. 26 ശതമാനം ഈ പേരിലാണ് ക്യാൻസർ ഉള്ളത്. വൻകുടൽ, ആമാശയം, ദഹനനാളത്തിലെ അർബുദം എന്നിവ 16 ശതമാനം പേരെയാണ് ബാധിച്ചിരിക്കുന്നതെന്നും ഗവേഷകർ പറയുന്നു. സ്‌തനാർബുദം 15 ശതമാനവും രക്‌താർബുദം ഒമ്പത് ശതമാനവുമാണ്.
യുവാക്കൾക്കിടയിൽ ക്യാൻസർ കേസുകൾ വർധിക്കുന്നതിന് പിന്നിൽ മോശം ജീവിത ശൈലിയാണെന്ന് ക്യാൻസർ മുക്‌ത് ഭാരത് ക്യാമ്പയിനിന് നേതൃത്വം നൽകുന്ന പ്രിൻസിപ്പൽ ഇൻവെസ്‌റ്റിഗേറ്ററും സീനിയർ ഓങ്കോളജിസ്‌റ്റുമായ ആശിഷ് ഗുപ്‌ത പറഞ്ഞു. അമിതവണ്ണം, ഭക്ഷണ ശീലങ്ങളിലെ മാറ്റം, അൾട്രാ പ്രോസസ് ചെയ്‌ത ഭക്ഷണത്തിന്റെ ഉപഭോഗം, ഉദാസീനമായ ജീവിതശൈലി എന്നിവ ക്യാൻസർ സാധ്യത കൂട്ടുന്ന അപകട ഘടകങ്ങളാണെന്ന് ആശിഷ് ഗുപ്‌ത പറഞ്ഞു.
യുവതലമുറയിൽ ക്യാൻസർ സാധ്യത തടയാൻ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം ഒഴിവാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ കണ്ടെത്തിയ കേസുകളിൽ 27 ശതമാനവും ക്യാൻസറിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലാണെന്നും 63 ശതമാനം മൂന്ന്, നാല് ഘട്ടങ്ങളിലാണെന്നും പഠനത്തിൽ പറയുന്നു. മാർച്ച് ഒന്നിനും മേയ് 15നുമിടയിൽ ഫൗണ്ടേഷന്റെ ക്യാൻസർ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച ഇന്ത്യയിലുടനീളമുള്ള 1,368 ക്യാൻസർ രോഗികളിലാണ് പഠനം നടത്തിയത്.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്