വടകര: ദേശീയപാതയില്‍ വടകരയ്‌ക്ക് സമീപം ചോറോടില്‍ കാറിടിച്ച് സ്‌ത്രീ മരിക്കുകയും പേരമകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തിലെ പ്രതി പുറമേരിയിലെ മീത്തലെ പുനത്തില്‍ ഷജീലിനെതിരെ മറ്റൊരു കേസ് കൂടി പോലീസ് രജിസ്‌റ്റർ ചെയ്‌തു. ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ചു പണം തട്ടിയെന്നാണ് പുതിയ കേസ്.
നേരത്തെയുള്ള കേസുകൾക്ക് പുറമെയാണിത്. അപകടത്തെ തുടർന്ന് കാറിന് സംഭവിച്ച കേടുപാടുകൾ തീർക്കുന്നതിനായിട്ടുള്ള ചിലവായ തുകയ്‌ക്ക് വേണ്ടിയാണ് ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ചത്. 3000 രൂപയാണ് ഷജീൽ തട്ടിയെടുത്തത്. ഇതിലാണ് പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.
നേരത്തെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും അപകടം റിപ്പോർട് ചെയ്യാതിരുന്നതിനും പോലീസ് കേസെടുത്തിരുന്നു. സംഭവശേഷം യുഎഇയിലേക്ക് കടന്ന ഷെജീലിനെ ഉടന്‍തന്നെ നാട്ടിലെത്തിക്കുമെന്ന് കോഴിക്കോട് റൂറല്‍ എസ്‍പി പി. നിധിന്‍രാജ് പറഞ്ഞു. വിദേശത്തുള്ള പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. 2024 ഫെബ്രുവരി 17ന് രാത്രി ഒന്‍പതുമണിക്കുണ്ടായ അപകടത്തില്‍ തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം പുത്തലത്ത് ബേബി (62) എന്ന സ്‌ത്രീയാണ് മരിച്ചത്.
മകളുടെ മകള്‍ ഒൻപതുവയസുകാരി ദൃഷാനക്ക് സാരമായി പരിക്കേറ്റു. അന്നുമുതല്‍ അബോധാവസ്‌ഥയിലാണ് ദൃഷാന. അപകടം സംഭവിക്കുമ്പോൾ കാർ ഓടിച്ചിരുന്ന ഷെജീലിനൊപ്പം ഭാര്യയും രണ്ടു കുട്ടികളും കാറിലുണ്ടായിരുന്നു. ഭാര്യയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. അന്വേഷണം ആരംഭിക്കുന്നത് “‘കെഎല്‍ പതിനെട്ടില്‍ തുടങ്ങുന്ന നമ്പറുള്ള കാറാണ്…കാർ ഏതെന്ന് വ്യക്‌തമല്ല…” എന്ന ഒരു ഓട്ടോ ഡ്രൈവറുടെ മൊഴിയിൽ നിന്നാണ്.
പിന്നീടിങ്ങോട്ടുള്ള 10 മാസം നടന്നത് ഷെർലക് ഹോംസിനെ വെല്ലുന്ന അന്വേഷണ പരമ്പരയാണ്. 200ഓളം വീഡിയോ ദൃശ്യങ്ങളും, 5 ജില്ലകളിലെ 500ഓളം വര്‍ക്ക് ഷോപ്പ്, ഒട്ടനേകം സ്‌പെയർ പാർട്‌സ് കടകളും, അരലക്ഷത്തോളം ഫോണ്‍ കോളുകളും, 19,000 കാറുകളുടെ വിവരങ്ങളും പരിശോധിച്ച പരമ്പരയുടെ അവസാനമാണ് ഗൾഫിലേക്ക് കടന്ന പ്രതിയെയും കാറിനേയും കണ്ടെത്തുന്നത്. ഫെബ്രുവരി 17നുണ്ടായ അപകടശേഷം മാര്‍ച്ച് 14ന് ഷെജീല്‍ യുഎഇയിലേക്ക് കടന്നു.
Most Read| ചരിത്രമായി ഇന്ത്യൻ ആർമിയുടെ ‘ടൊർണാഡോസ് ബൈക്ക്’ സംഘം; ഗിന്നസ് റെക്കോർഡ് വാരിക്കൂട്ടി