കോതമംഗലം: കുട്ടമ്പുഴ ഉരുളൻതണ്ണി വലിയ ക്‌ണാച്ചേരിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് യുഡിഎഫ് ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി. കോതമംഗലം ഡിഎഫ്ഒ ഓഫീസിലേക്ക് പ്രതിഷേധ റാലിയും നടക്കും. വൈകിട്ട് മൂന്നുമണിക്കാണ് റാലി.
കോടിയാട്ട് എൽദോസ് വർഗീസ് (45) ആണ് ഇന്നലെ മരിച്ചത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു. മൃതദേഹം സ്‌ഥലത്ത് നിന്ന് മാറ്റാൻ നാട്ടുകാർ സമ്മതിച്ചിരുന്നില്ല. പ്രതിഷേധം അഞ്ചുമണിക്കൂറോളം നീണ്ടു. കളക്‌ടർ നടത്തിയ ചാർച്ചയ്‌ക്കൊടുവിൽ പുലർച്ചെ രണ്ടിനാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.
എൽദോസിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകി. 27ന് കളക്‌ടർ അവലോകന യോഗം വിളിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ സ്‌ഥലത്ത് തെരുവുവിളക്കുകൾ സ്‌ഥാപിക്കും. ട്രഞ്ച് നിർമാണം ഇന്ന് ആരംഭിക്കും. ഫെൻസിങ് നടപടികൾ വേഗത്തിലാക്കുമെന്നും കളക്‌ടർ ഉറപ്പ് നൽകി.
ശനിയാഴ്‌ച വൈകിട്ട് നേര്യമംഗലം ചെമ്പൻകുഴിയിൽ കാട്ടാന മറിച്ചിട്ട മരം വീണ് എൻജിനിയറിങ് വിദ്യാർഥിനി മരിച്ച ഞെട്ടൽ മാറും മുമ്പേയാണ് വീണ്ടും കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഉരുളൻതണ്ണി ഫോറസ്‌റ്റ് സ്‌റ്റേഷൻ കഴിഞ്ഞ് ക്‌ണാച്ചേരിക്ക് പോകുന്ന വഴിയിലായിരുന്നു എൽദോസിന്റെ മൃതദേഹം. എറണാകുളത്ത് സെക്യൂരിറ്റി ജോലിക്കാരനായിരുന്നു എൽദോസ്.
രാത്രി എട്ടരയോടെ കെഎസ്ആർടിസി ബസിറങ്ങി വീട്ടിലേക്ക് പോകും വഴിയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇതുവഴി പോയ ഓട്ടോറിക്ഷക്കാരനാണ് മൃതദേഹം കണ്ട് നാട്ടുകാരെ വിവരമറിയിച്ചത്. വർഗീസ്- റൂത്ത് ദമ്പതികളുടെ മകനാണ് എൽദോസ്.
Most Read| കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത വനിത; ഈ ‘സ്‌കൂട്ടറമ്മ’ പൊളിയാണ്








































