വാഷിങ്ടൻ: ഇലോൺ മസ്‌കിന്റെ സ്വപ്‌ന പദ്ധതിയായ സ്‌പേസ് എക്‌സ് സ്‌റ്റാർഷിപ്പ് ദൗത്യം പരാജയമെന്ന് റിപ്പോർട്. സ്‌പേസ് എക്‌സ് സ്‌റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് വിക്ഷേപിച്ച് മിനിറ്റുകൾക്കകം തകർന്നു. വ്യാഴാഴ്‌ച ടെക്‌സസിൽ നിന്നായിരുന്നു വിക്ഷേപണം. സ്‌പേസ് എക്‌സിന്റെ ഏഴാമത്തെ പരീക്ഷണമായിരുന്നു ഇത്.
ആദ്യ പരീക്ഷണ പേലോഡ് മോക്ക് സാറ്റ്‌ലൈറ്റുകളുമായി സൗത്ത് ടെക്‌സസിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും പ്രാദേശിക സമയം 5.38നാണ് ലോഞ്ച് ചെയ്‌തത്. എട്ട് മിനിറ്റിന് ശേഷം സ്‌പേസ് എക്‌സ് മിഷൻ കൺട്രോളിന് സ്‌റ്റാർഷിപ്പുമായുള്ള ബന്ധം നഷ്‌ടപ്പെട്ടു. ”ഞങ്ങൾക്ക് സ്‌റ്റാർഷിപ്പുമായുള്ള എല്ലാ ആശയവിനിമയങ്ങളും നഷ്‍ടമായി”- ദൗത്യം പരാജയപ്പെട്ടെന്ന് സ്‌ഥിരീകരിച്ച ശേഷം സ്‌പേസ് എക്‌സ് കമ്യൂണിക്കേഷൻസ് മാനേജർ ഡാൻ ഹ്യൂട്ട് പറഞ്ഞു.
സ്‌റ്റാർഷിപ്പിന്റെ സൂപ്പർ ഹെവൻ ബൂസ്‌റ്ററിൽ നിന്ന് വിട്ടുമാറിയ അപ്പർ സ്‌റ്റേജ് ആണ് പൊട്ടിത്തെറിച്ചത്. എൻജിൻ ഫയർ വോളിന് മുകളിലെ ഭാഗത്ത് ഓക്‌സിജൻ/ ഇന്ധന ചോർച്ച വന്നതോടെ കൂടുതൽ സമ്മർദ്ദം രൂപപ്പെട്ട് ഫസ്‌റ്റ് സ്‌റ്റേജ് ഭാഗം പൊട്ടിത്തെറിക്കുകയായിരുന്നു. റോക്കറ്റിന്റെ അവശിഷ്‌ടങ്ങൾ പറക്കാതിരിക്കാനായി മെക്‌സിക്കോ ഉൾക്കടലിന് മുകളിലൂടെ പറക്കുന്ന വിമാനങ്ങൾ വഴിമാറിയാണ് സഞ്ചരിച്ചത്.
അതേസമയം, ബൂസ്‌റ്റർ വിജയകരമായി താഴേക്ക് എത്തുകയും ലോഞ്ചിങ് പാഡിലെ കൂറ്റൻ യന്ത്രക്കൈകൾ അതിനെ സുരക്ഷിതമായി പിടിച്ചെടുക്കുകയും ചെയ്‌തു. ഭൂമിയിലേക്ക് തിരികെ എത്തിച്ച് പുനരുപയോഗിക്കാവുന്ന ബൂസ്‌റ്ററുകളാണ് സ്‌റ്റാർഷിപ്പിന്റെ പ്രത്യേകത. സ്‌റ്റാർഷിപ്പ് നേരത്തെയും പരാജയപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം മാർച്ചിലായിരുന്നു ഇത്.
ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലൂടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുമ്പോഴായിരുന്നു അപകടം. ഇപ്പോഴത്തെ സംഭവത്തെ തുടർന്ന് മയാമി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ചില വിമാനങ്ങൾ സർവീസ് നിർത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്‌തു. 20 വിമാനങ്ങൾ വഴിതിരിച്ച് വിട്ടുവെന്നുമാണ് റിപ്പോർട്.
‘വിജയം അനിശ്‌ചിതത്വത്തിലാണ്, പക്ഷേ വിനോദം ഉറപ്പാണ്’ എന്നായിരുന്നു വീഡിയോ പങ്കുവെച്ച് ഇലോൺ മസ്‌ക് എക്‌സിൽ കുറിച്ചത്. ടെക്‌സസിൽ നിന്ന് വിക്ഷേപിച്ച് ഒരുമണിക്കൂറിന് ശേഷം ഇന്ത്യൻ മഹാസമുദ്രത്തിൽ നിയന്ത്രിതമായി തിരിച്ചിറക്കാനായിരുന്നു പദ്ധതി. മനുഷ്യരെയും സാധനങ്ങളെയും ചൊവ്വയിലേക്ക് വിടാനും ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ഉപഗ്രഹങ്ങളെ വിന്യസിക്കാനും കഴിയുന്ന റോക്കറ്റ് നിർമിക്കാനുള്ള മസ്‌കിന്റെ പദ്ധതിയുടെ ഭാഗമാണ് സ്‌റ്റാർഷിപ്പ്.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്