കൊച്ചി: ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമർശങ്ങളിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ. ദിശ എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ്. സ്‌ത്രീത്വത്തെ നിരന്തരമായി വാർത്താ ചാനലുകളിലൂടെ അപമാനിക്കുകയും സ്‌ത്രീവിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ദിശ പരാതി നൽകിയത്.
അതിജീവിതകളെ ചാനൽ ചർച്ചയിൽ അപമാനിക്കുന്ന പാനലിസ്‌റ്റുകളെ ചർച്ചയിൽ പങ്കെടുപ്പിക്കരുതെന്ന് യുവജന കമ്മീഷൻ അധ്യക്ഷൻ ഷാജർ ആവശ്യപ്പെട്ടു. മലപ്പുറം കളക്‌ടറേറ്റിൽ നടന്ന യുവജന കമ്മീഷൻ അദാലത്തിലാണ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്.
സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നടി ഹണി റോസ് നേരത്തെ രാഹുലിനെതിരെ പരാതി നൽകിയിരുന്നു. പിന്നാലെ അറസ്‌റ്റ് സാധ്യത മുന്നിൽക്കണ്ട് രാഹുൽ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയായിരുന്നു. ഹണി റോസിന്റെ പരാതിയിൽ കേസെടുക്കുന്നതിൽ പോലീസ് നിയമോപദേശം തേടിയ വേളയിലാണ് ഹൈക്കോടതിയിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നും ബോബി ചെമ്മണ്ണൂർ പ്രതിയായ കേസിൽ തന്നെയും അറസ്‌റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു രാഹുൽ ഈശ്വർ ഹൈക്കോടതിയെ സമീപിച്ചത്. ഹണി റോസിന്റെ വസ്‌ത്ര ധാരണത്തിൽ ഉപദേശം നൽകുക മാത്രമാണ് ചെയ്‌തത്. സൈബർ ആക്രമണത്തിന് കാരണമായ ഒന്നും മാദ്ധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ല. ആർക്കെതിരെ സൈബർ അധിക്ഷേപം പാടില്ല എന്നാണ് തന്റെ നിലപാടെന്നുമാണ് മുൻകൂർ ജാമ്യാപക്ഷയിൽ രാഹുൽ പറയുന്നത്.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം