തിരുവനന്തപുരം: കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര ബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പട്ടിരുന്നു.
വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്ത് അതിന്റെ ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കും വിധമുള്ള പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും ബജറ്റ് പരിഗണിച്ചില്ല. വൻകിട പദ്ധതികളുമില്ല. എയിംസ്, റെയിൽവേ കോച്ച് നിർമാണശാല തുടങ്ങിയ നിരന്തരമായ ആവശ്യങ്ങളെയൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
24 ലക്ഷം കോടി രൂപ സംസ്‌ഥാനങ്ങൾക്കായി നീക്കിവെക്കുമ്പോൾ ഏതാണ്ട് 40,000 കോടി പോലും കേരളത്തിന് ലഭിക്കാത്ത നിലയാണുള്ളത്. വിദ്യാഭ്യാസ രംഗത്തിലടക്കം കേരളം നേടിയ പുരോഗതി മുൻനിർത്തി കേരളത്തെ ശിക്ഷിക്കുകയാണ്. പുരോഗതി കൈവരിച്ചില്ലേ, അതുകൊണ്ടു ആ മേഖലയ്‌ക്കില്ല. എന്നാൽ, പുരോഗതി കൈവരിക്കേണ്ട മേഖലയുണ്ടോ? അതുമില്ല.
കാർഷികോൽപ്പന്നങ്ങൾക്ക് ഉയർന്ന താങ്ങുവിലയില്ല. റബർ-നെല്ല്- നാളികേര കൃഷികൾക്ക് പരിഗണനയില്ല. അവയ്‌ക്കായി സമർപ്പിച്ച പദ്ധതികൾക്കും അംഗീകാരമില്ല. റബർ ഇറക്കുമതി നിയന്ത്രിക്കില്ല. കേരളത്തിന്റെ പ്രതീക്ഷകൾക്കെതിരായ അവഗണനയുടെ രാഷ്‌ട്രീയ രേഖയായി കേന്ദ്ര പൊതുബജറ്റ് മാറി. അങ്ങേയറ്റം നിരാശാജനകമാണിത്, ദൗർഭാഗ്യകരമാണിത്.
തിരഞ്ഞെടുപ്പ് എവിടെ എന്ന് നോക്കി അവിടെ കേന്ദ്രീകരിക്കുന്ന രാഷ്‌ട്രീയ സമീപനമാണ് ബജറ്റിൽ കണ്ടത്. സമതുലിതമായ വികസനം എന്ന സങ്കൽപ്പത്തെ തന്നെ ഇത് അട്ടിമറിക്കും. ഒബിസി, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കോ കർഷക- കർഷകത്തൊഴിലാളി മേഖലകൾക്കോ ന്യായമായി അവകാശപ്പെട്ടതൊന്നുമില്ല.
പണപ്പെരുപ്പവും തൊഴിലില്ലായ്‌മയും ദാരിദ്രവും വർധിപ്പിക്കുന്നതും, വികസനത്തെ മുരടിപ്പിക്കുന്നതും, സംസ്‌ഥാന താൽപര്യങ്ങളെ നിഷേധിക്കുന്നതിലൂടെ ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തെ ലംഘിക്കുന്നതുമാണ് കേന്ദ്ര ബജറ്റിലെ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം








































