ശ്രീനഗർ: ജമ്മു കശ്‌മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ പാക്ക് സംഘടനയുടെ ബന്ധം ഉറപ്പിച്ച് ഇന്ത്യൻ ഏജൻസികൾ. ‘ദ് റെസിസ്‌റ്റൻസ് ഫ്രണ്ട്’ (ടിആർഎസ്) എന്ന സംഘടനയുടെ മറവിൽ പാക് ഭീകരസംഘടനയായ ലഷ്‌കറെ ത്വയിബയും ഐഎസ്‌ഐയും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് സ്‌ഥിരീകരിച്ചു.
ഐഎസ്‌ഐ പിന്തുണച്ചു, ലഷ്‌കർ ആസൂത്രണം ചെയ്‌തു, ടിആർഎസ് നടപ്പാക്കി എന്നാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്ന വിവരം. ലഷ്‌കർ ഡെപ്യൂട്ടി കമാൻഡറായ ‘കസൂരി’ എന്നറിയപ്പെടുന്ന സെയ്‌ഫുള്ള ഖാലിദാണ് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ എന്നാണ് റിപ്പോർട്. ആക്രമണം നടത്തിയത് മൂന്ന് പാക്ക് ഭീകരരാണെന്നാണ് വിവരം.
നാട്ടുകാരന്റെ സഹായവും ഇവർക്ക് ലഭിച്ചതായി കണ്ടെത്തി. ഭീകരർ ഒന്നിലധികം ബൈക്കുകൾ ഉപയോഗിച്ചു. നമ്പർ പ്ളേറ്റില്ലാത്ത ഒരു ബൈക്ക് സമീപത്ത് നിന്ന് കണ്ടെത്തി. ഭീകരർ രണ്ടു സംഘങ്ങളായി തിരിഞ്ഞ് എകെ 47 തോക്കുപയോഗിച്ചാണ് വെടിയുതിർത്തത്. ദക്ഷിണ കശ്‌മീരിൽ ‘മിനി സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന പഹൽഗാമിലെ ബൈസരൺ താഴ്‌വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്.
സൈനിക വേഷത്തിലെത്തിയ ഭീകരർ ഉച്ചകഴിഞ്ഞ് മൂന്നിന് സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പുരുഷൻമാരെ തിരഞ്ഞുപിടിച്ചായിരുന്നു ആക്രമണം. വെടിവെപ്പിൽ മലയാളി ഉൾപ്പടെ 28 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്‌ഥിരീകരണം. കൊച്ചി ഇടപ്പള്ളി മങ്ങാട്ട് രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ട മലയാളി. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് വൈകിട്ട് ഏഴുമണിയോടെ നാട്ടിലെത്തിക്കും.
കർണാടക, തമിഴിനാട്, മഹാരാഷ്‌ട്ര, ഒഡിഷ തുടങ്ങി വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട്. 20 പേർക്ക് പരിക്കേറ്റു. കൊച്ചിയിൽ നാവികസേനാ ഉദ്യോഗസ്‌ഥനായ ഹരിയാന സ്വദേശി വിനയ് നർവലും (26), തെലങ്കാന സ്വദേശിയായ ഇന്റലിജൻസ് ബ്യൂറോ ഓഫീസർ മനീഷ് രഞ്‌ജനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.
ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ വിനോദസഞ്ചാരികളെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റാനായി എയർ ഇന്ത്യയും ഇൻഡിഗോയും ശ്രീനഗറിൽ നിന്ന് അധിക വിമാനസർവീസുകൾ നടത്തും. വിനോദ സഞ്ചാരികൾക്കും ദുരിതം അനുഭവിക്കുന്നവർക്കുമായി പ്രത്യേക ഹെൽപ്പ് ഡെസ്‌ക്കുകൾ ആരംഭിച്ചിട്ടുണ്ട്. അനന്ത്‌നാഗ്: 01932222337, 7780885759, 9697982527, 6006365245. ശ്രീനഗർ: 01942457543, 01942483651, 7006058623.
അതേസമയം, ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ സൗദി യാത്ര ഒരുദിവസം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡെൽഹിയിൽ തിരിച്ചെത്തി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, അജിത് ഡോവൽ, വിക്രം മിസ്രി എന്നിവരുമായാണ് കൂടിക്കാഴ്‌ച നടത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ശ്രീനഗറിലും ഉന്നതതല യോഗം ചേരും.
Most Read| ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്‌ക്കും നോട്ടീസ്





































