കോഴിക്കോട്: പുതിയ ബസ് സ്‌റ്റാൻഡിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തത്തിന്റെ കാരണമറിയാൻ ഫയർഫോഴ്‌സ് ഇന്ന് പരിശോധന നടത്തും. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. റിപ്പോർട് ഇന്ന് തന്നെ കലക്‌ടർക്ക് സമർപ്പിക്കും.
തീപിടിത്തം സംബന്ധിച്ച വിശദമായ റിപ്പോർട് രണ്ടുദിവസത്തിനകം സമർപ്പിക്കണമെന്ന് ജില്ലാ കലക്‌ടർക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിരുന്നു. പത്തുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെയോടെ ആണ് തീ പൂർണമായി അണച്ചത്. കെട്ടിട പരിപാലന ചട്ടം പാലിക്കാതെയാണ് വ്യാപാര സ്‌ഥാപനം പ്രവർത്തിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതുൾപ്പടെയാണ് പരിശോധിക്കുക.
കോടികളുടെ നഷ്‌ടമാണ് വ്യാപാരികൾക്കുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് നഗരത്തെ മുൾമുനയിൽ നിർത്തി ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തമുണ്ടായത്. വ്യാപാര സമുച്ചയം ഏതാണ്ട് പൂർണമായി കത്തിനശിച്ചു. തീപടർന്നതോടെ നഗരമാകെ കറുത്ത പുക കൊണ്ട് മൂടി. തീ പടർന്ന ഉടൻ കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതിനാൽ ആളപായമില്ല.
തീപടർന്നത് എവിടെ നിന്നാണെന്ന കാര്യത്തിൽ വ്യക്‌തതയില്ല. അട്ടിമറി സാധ്യതയും പരിശോധിക്കും. കെട്ടിടത്തിന്റെ ഘടനയാണ് വെല്ലുവിളിയായതെന്നും കെട്ടിടത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നതും പ്രധാനമാണ്. ചട്ടങ്ങൾ കാറ്റിൽപ്പറത്തിയായിരുന്നു കെട്ടിടം പ്രവർത്തിച്ചിരുന്നത്. അശാസ്‌ത്രീയ നിർമാണം തീയണക്കുന്നതിന് തടസമായി.
മൂന്ന് മണിക്കൂറിന് ശേഷമാണ് ഫയർഫോഴ്‌സിന് രണ്ടാംനിലയിൽ എത്താനായത്. നിരവധി വ്യാപാരികളുടെ ഉപജീവന മാർഗമാണ് കത്തിച്ചാമ്പലായത്. സ്‌കൂൾ തുറക്കാനിരിക്കെ യൂണിഫോം ഉൾപ്പടെയുള്ള തുണിത്തരങ്ങൾ വസ്‌ത്ര വ്യാപാര ശാലകളിൽ സ്‌റ്റോക് ചെയ്‌തിരുന്നു. മെഡിക്കൽ ഗോഡൗണിലും തീ പടർന്നു. അതേസമയം, പുതിയ ബസ് സ്‌റ്റാൻഡിൽ ഇന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!