ന്യൂഡെൽഹി: പാക്കിസ്‌ഥാനിലെ വസീറിസ്‌ഥാനിലുണ്ടായ ചാവേർ ബോംബാക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാക്ക് ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം. അഫ്‌ഗാൻ അതിർത്തിക്ക് സമീപം വടക്കു-പടിഞ്ഞാറൻ പാക്കിസ്‌ഥാനിലെ ഖൈബർ പഖ്‌തൂൺഖ്വ മേഖലയിലാണ് ഇന്നലെ ചാവേറാക്രമണം നടന്നത്.
”ജൂൺ 28ന് പാക്കിസ്‌ഥാനിലെ വസീറിസ്‌ഥാനിൽ നടന്ന ചാവേർ ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന തരത്തിലുള്ള പാക്കിസ്‌ഥാന്റെ ഔദ്യോഗിക പ്രസ്‌താവന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെ അർഹിക്കുന്ന അവജ്‌ഞയോടെ തള്ളിക്കളയുന്നു”- വിദേശകാര്യ മന്ത്രാലയ വക്‌താവ് രൺധീർ ജയ്സ്വാൾ എക്‌സിൽ കുറിച്ചു.
ആക്രമണത്തിൽ 13 പാക്കിസ്‌ഥാൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. പത്ത് സൈനികർക്കും നാട്ടുകാരായ 14 പേർക്കും പരിക്കേറ്റിരുന്നു. സ്‍ഫോടകവസ്‌തുക്കൾ നിറച്ച വാഹനം സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഉഗ്രസ്‍ഫോടനം മൂലം സമീപത്തെ വീടുകൾക്കും കേടുപാടുണ്ടായി. രണ്ട് വീടുകളുടെ മേൽക്കൂര ഇടിഞ്ഞുവീണ് ആറ് കുട്ടികൾക്ക് പരിക്കേറ്റു.
പാക്കിസ്‌ഥാൻ താലിബാന്റെ ഉപവിഭാഗമായ ഹാഫിസ് ഗുൽ ബഹാദൂർ സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അഫ്‌ഗാനിസ്‌ഥാനിൽ നാലുവർഷം മുൻപ് താലിബാൻ അധികാരം തിരിച്ചുപിടിച്ചശേഷം പാക്ക് അതിർത്തി മേഖലകളിലെ അക്രമ സംഭവങ്ങൾ വർധിച്ചിരിക്കുകയാണ്.
Most Read| വാക്‌സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ






































