കൊച്ചി: ചലച്ചിത്രതാരം കലാഭവൻ നവാസിന്റെ (51) മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക വിവരം. ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മിമിക്രിതാരം, അഭിനേതാവ്, ഗായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു.
‘പ്രകമ്പനം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് നവാസ് ചോറ്റാനിക്കരയിൽ എത്തിയത്. ഷൂട്ടിങ് സംഘം ചിത്രീകരണം കഴിഞ്ഞ് ഹോട്ടൽ മുറിയിലെത്തിയ ശേഷം മടങ്ങിയിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും ഒരു മുറിയുടെ താക്കോൽ മാത്രം തിരികെ കിട്ടാതിരുന്നത് ശ്രദ്ധിച്ച ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചെത്തിയപ്പോഴാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രശസ്‌ത നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനായി തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് നവാസ് ജനിച്ചത്. മിമിക്രിയിലൂടെ കലാരംഗത്തെത്തി. കലാഭവനിൽ ചേർന്നതോടെയാണ് പ്രശസ്‌തിയിലേക്ക് ഉയർന്നത്. നാട്ടിലും വിദേശത്തും സ്‌റ്റേജ് ഷോകളിലൂടെ പേരെടുത്ത നവാസ് സഹോദരൻ നിയാസിനൊപ്പം കൊച്ചിൻ ആർട്‌സ് എന്ന മിമിക്രി ട്രൂപ്പ് രൂപീകരിച്ച് പരിപാടികൾ അവതരിപ്പിച്ച് വരികയായിരുന്നു.
1995ൽ ‘ചൈതന്യം’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും നായകനും സഹനടനുമായി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. മാട്ടുപ്പെട്ടി മച്ചാൻ, തില്ലാന തില്ലാന, മായാജാലം, ജൂനിയർ മാൻഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ, മൈഡിയർ കരടി, ഇഷ്‌ടമാണ് നൂറുവട്ടം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ചലച്ചിത്ര താരമായിരുന്ന രഹനയാണ് ഭാര്യ. മക്കൾ: നഹറിൻ, റിദ്‌വാൻ, റിഹാൻ.
Most Read| ദേശീയ ചലച്ചിത്ര പുരസ്‌കാരം; ഷാരൂഖും വിക്രാന്ത് മാസിയും മികച്ച നടൻമാർ, നടി റാണി മുഖർജി





































