ആന്ധ്രയുടെ മണ്ണിലേക്ക് ലുലു ഗ്രൂപ്പിന്റെ വൻ തിരിച്ചുവരവ്. നായിഡു സർക്കാർ വിശാഖപട്ടണത്ത് അനുവദിച്ച സ്‌ഥലത്ത് ലുലു ഗ്രൂപ്പിന്റെ വമ്പൻ ഷോപ്പിങ് മാൾ ഉയരും. ഇതുൾപ്പടെ ആന്ധ്രയിൽ ലുലു ഒരുക്കുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനത്തിന് വിശാഖപട്ടണത്തിന് നടക്കുന്ന സിഐഐ പാർട്ട്‌ണർ സമ്മിറ്റ് വേദിയായി.
വിശാഖപട്ടണത്ത് ഷോപ്പിങ് മാൾ, വിജയവാഡ മലവല്ലിയിൽ ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രം, റായലസീമയിൽ ലോജിസ്‌റ്റിക്‌സ്, കയറ്റുമതി ഹബ് എന്നിവയാണ് ലുലു സ്‌ഥാപിക്കുന്നത്. ഇതിന്റെ ധാരണാപത്രം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് കൈമാറി.
വിശാഖപട്ടണത്ത് മാളിന്റെ നിർമാണ പ്രവർത്തനങ്ങൾ ഈയാഴ്‌ച തുടങ്ങുമെന്നും മൂന്ന് വർഷത്തിനകം മാൾ പ്രവർത്തനം ആരംഭിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറഞ്ഞു. 5000 പേർക്കാണ് ഇവിടെ നേരിട്ട് ജോലി ലഭിക്കുക. 12,000 പേർക്ക് പരോക്ഷമായും. വിജയവാഡ മലവല്ലിയിലെ ഭക്ഷ്യസംസ്‌കരണ കേന്ദ്രം ആന്ധ്രയിലെ കർഷകർക്ക് വലിയ നേട്ടമാകും.
ഇവിടെ നിന്ന് സംസ്‌കരിച്ച സുഗന്ധവ്യജ്‌ഞനങ്ങൾ, മാംഗോ പൾപ്പ്, ഗുവ പൾപ്പ് എന്നിവയുടെ ആദ്യ കയറ്റുമതി 2026 ജനുവരി ഒന്നിന് ഫ്‌ളാഗ് ഓഫ് ചെയ്യും. നിലവിൽ, ഈജിപ്‌ത്, ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിലെ ഹൈപ്പർ മാർക്കറ്റുകളിലേക്ക് ആന്ധ്രയിൽ നിന്ന് പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യുന്നുണ്ട്.
1222 കോടി രൂപയാണ് വിശാഖപട്ടണം ലുലു മാളിന്റെ നിർമാണച്ചിലവ്. ലുലു ഹൈപ്പർ മാർക്കറ്റ്, ഫാഷൻ സ്‌റ്റോർ, ലുലു കണക്‌ട്, മൾട്ടിപ്ളക്‌സ് തിയേറ്ററുകൾ, ഫുഡ് കോർട്ട് എന്നിങ്ങനെ സൗകര്യങ്ങളുണ്ടാകും. ആന്ധ്രപ്രദേശ് ഇൻഡസ്‌ട്രിയൽ ഇൻഫ്രാസ്‌ട്രെക്‌ചർ കോർപറേഷന്റെ ഹാർബർ പാർക്കിലെ 13.74 ഏക്കറിൽ 13.5 ലക്ഷം ചതുരശ്ര അടിയിലാണ് മാൾ നിർമിക്കുക.
നേരത്തെ, വിശാഖപട്ടണത്ത് 2300 കോടി രൂപാ ചിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാൾ, പഞ്ചനക്ഷത്ര ഹോട്ടൽ, രാജ്യാന്തര കൺവെൻഷൻ സെന്റർ എന്നിവ നിർമിക്കാൻ ലുലു പദ്ധതിയിട്ടിരുന്നു. 2014-19 കാലയളവിൽ മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡു ഇതിനായി ലുലുവിന് സ്‌ഥലവും അനുവദിച്ചിരുന്നു.
എന്നാൽ, 2019ൽ മുഖ്യമന്ത്രിയായ ജഗൻമോഹൻ റെഡ്‌ഡി ഭൂമി സർക്കാരിലേക്ക് തിരിച്ചുപിടിച്ചു. ഇതോടെ പദ്ധതിയിൽ നിന്ന് ലുലു പിൻമാറുകയായിരുന്നു. എന്നാൽ, പിന്നീട് മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡു, എംഎ യൂസഫലിയെ നേരിട്ട് കാണുകയും ആന്ധ്രയിലേക്ക് മടങ്ങിവരണമെന്ന് അഭ്യർഥിക്കുകയും ആയിരുന്നു. ഇതോടെയാണ് ആന്ധ്രയുടെ മണ്ണിലേക്ക് ലുലു വീണ്ടും എത്തുന്നത്.
Most Read| ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്‌ഥലങ്ങൾ; പട്ടികയിൽ കൊച്ചിയും






































