ന്യൂഡെൽഹി: ഇൻഡിഗോ പ്രതിസന്ധി മനഃപൂർവ്വം സൃഷ്‌ടിച്ചതാണോ എന്ന് സംശയിക്കുന്നതായി വ്യോമയാന മന്ത്രി രാം മനോഹർ നായിഡു. കൃത്യമായ കൂടിയാലോചനകളോടെയാണ് ജോലിസമയ ചട്ടം നടപ്പാക്കിയത്. ഡിജിസിഎയുടെ വീഴ്‌ച പ്രത്യേകം പരിശോധിക്കും. ഇൻഡിഗോ സിഇഒയെ ആവശ്യമെങ്കിൽ പുറത്താക്കാൻ നിർദ്ദേശിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
”കഴിഞ്ഞ ഏഴ് ദിവസമായി എനിക്ക് ഉറക്കമില്ല. ഓഫീസിൽ തുടർച്ചയായ അവലോകന യോഗങ്ങൾ നടത്തുകയായിരുന്നു. എന്റെ ശ്രദ്ധ യാത്രക്കാരിലായിരുന്നു”- രാം മനോഹർ നായിഡു പറഞ്ഞു. ഇൻഡിഗോ പത്തുശതമാനം സർവീസുകൾ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിന് ശേഷം മൂന്ന് ശതമാനം കുറഞ്ഞെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എയർ ഇന്ത്യയുടേത് ഈസമയം ഇരട്ടിയായിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂൾ ഇൻഡിഗോ ഇന്ന് സമർപ്പിക്കും. എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ പ്രതിനിധികൾ പാർലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകും. ഡ്യൂട്ടി സമയ ലംഘനങ്ങൾ, ജോലി സമ്മർദ്ദം തുടങ്ങിയ ആശങ്കകൾ കമ്മിറ്റിയെ അറിയിക്കും.
Most Read| ലോകം ചുറ്റുന്ന ആഡംബര കപ്പലിൽ പകർച്ചവ്യാധി ഭീഷണി; 101 പേർക്ക് നോറോ വൈറസ്







































