പട്‌ന: മുഖ്യമന്ത്രി നിതീഷ് കുമാർ നിഖാബ് (മുഖാവരണം) വലിച്ചു താഴ്‌ത്തിയ വനിതാ ഡോക്‌ടർ നുസ്രത് പർവീൺ ജോലി ഉപേക്ഷിക്കുന്നു. നിയമനക്കത്ത് കൈപ്പറ്റിയെങ്കിലും അപമാനഭാരം കാരണം ജോലിക്ക് ചേരുന്നില്ലെന്ന നിലപാടിലാണ് ഇവർ. ഈമാസം 20ന് ജോലിയിൽ പ്രവേശിക്കാനാണ് നിയമനക്കത്ത്.
ഡിസംബർ 15ന് ഡോക്‌ടർമാർക്കുള്ള നിയമനക്കത്ത് വിതരണ ചടങ്ങിലാണ് നിതീഷ് കുമാർ വനിതാ ഡോക്‌ടറോട് അപമര്യാദയായി പെരുമാറിയത്. ഡോക്‌ടർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിനിടെ അവരുടെ ഹിജാബ് ഊരിമാറ്റാൻ മുഖ്യമന്ത്രി ശ്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിതീഷ് കുമാറിനെ തടയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
മനോനില തകരാറിലായ നിതീഷ് കുമാർ മുഖ്യമന്ത്രി സ്‌ഥാനത്ത് തുടരരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. നിതീഷ് കുമാറിന്റെ പ്രവൃത്തി നീചമാണെന്ന് വിശേഷിപ്പിച്ച കോൺഗ്രസ്, മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് അദ്ദേഹം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. ഹിജാബ് ഊരിയത് ജെഡിയു- ബിജെപി സഖ്യത്തിന്റെ സ്‌ത്രീകളോടുള്ള മനോഭാവമാണെന്ന് ആർജെഡി വക്‌താവ് ഇജാസ് അഹമ്മദ് പറഞ്ഞു.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം







































