തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നാലെ പഞ്ചലോഹ വിഗ്രഹക്കടത്ത് സംബന്ധിച്ച നിർണായക വിവരങ്ങളും പുറത്ത്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി ബന്ധമുള്ള പ്രവാസി വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് വിഗ്രഹക്കടത്തിനെ കുറിച്ചുള്ള വിവരങ്ങൾ ഉള്ളത്.
മൊഴിയുടെ അടിസ്‌ഥാനത്തിൽ ശബരിമലയിൽ നിന്നാണോ വിഗ്രഹങ്ങൾ കടത്തിയെന്നത് ഉൾപ്പടെ അന്വേഷിക്കും. സ്വർണക്കവർച്ച കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റി ഇടനിലക്കാരനായെന്നും വിഗ്രഹങ്ങൾ വാങ്ങിയത് ‘ഡി മണി’ എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയാണെന്നുമാണ് മൊഴിയിൽ പറയുന്നത്.
2019-2020 കാലഘട്ടത്തിൽ വിഗ്രഹക്കടത്ത് നടന്നതായാണ് വ്യവസായി പറഞ്ഞിരിക്കുന്നത്. ഡി മണി ആരാണ് എന്നതിനെ കുറിച്ചും എസ്ഐടിക്ക് വിവരം കൈമാറിയിട്ടുണ്ട്. 2020 ഒക്‌ടോബർ 26ന് ഡി മണി തിരുവനന്തപുരത്ത് നേരിട്ടെത്തി ശബരിമലയുമായി അടുത്ത ബന്ധമുള്ള ഉന്നതനാണ് പണം കൈമാറിയതെന്നാണ് വിവരം.
പോറ്റിയും സ്‌ഥലത്ത് ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലെത്തി കച്ചവടം ഉറപ്പിച്ച് പണം കൈമാറുകയും തുടർന്ന് നാല് ഘട്ടങ്ങളിലായി പഞ്ചലോഹ വിഗ്രഹങ്ങൾ കൈമാറിയെന്നുമാണ് മൊഴിയിൽ പറയുന്നത്. വ്യവസായി പരാമർശിച്ച ഡി മണി പുരാവസ്‌തുക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.
ശബരിമല സ്വർണക്കവർച്ചയുടെ അന്വേഷണത്തിനിടെയാണ് പുരാവസ്‌തുക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയത്. വിദേശത്തുള്ള ഒരു വ്യവസായിയാണ് വിവരം നൽകിയതെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് എസ്ഐടി വ്യവസായിയുടെ മൊഴി രേഖപ്പെടുത്തിയത്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്








































