വാഷിങ്ടൻ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ഇസ്‍ലാമിക് സ്‌റ്റേറ്റ്‌സ് ഭീകരരെ ലക്ഷ്യമിട്ട് യുഎസ് ആക്രമണം. നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് യുഎസ് വ്യോമാക്രമണം നടത്തിയത്. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപാണ് ആക്രമണവിവരം പുറത്തുവിട്ടത്.
മേഖലയിലെ ക്രിസ്‌ത്യൻ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഭീകരർ നടത്തുന്ന ക്രൂരമായ കൊലപാതകങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്ന് ട്രംപ് വ്യക്‌തമാക്കി. തന്റെ നിർദ്ദേശപ്രകാരം യുഎസ് സൈന്യം നിരവധി ആക്രമണങ്ങൾ നടത്തിയതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഈ ഓപ്പറേഷൻ ‘പെർഫെക്‌ട് സ്‌ട്രൈക്കു’കളെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
നൈജീരിയയിൽ ന്യൂനപക്ഷങ്ങൾ ഭീഷണി നേരിടുന്നതായും ക്രിസ്‌ത്യൻ സമൂഹങ്ങളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങൾ തടയുന്നതിൽ അവിടുത്തെ ഭരണകൂടം പരാജയമാണെന്നും ട്രംപ് മുൻപ് പറഞ്ഞിരുന്നു. പശ്‌ചിമാഫ്രിക്കൻ രാജ്യത്ത് സൈനിക നടപടി ഉണ്ടാകുമെന്ന് ഒക്‌ടോബർ അവസാനം മുതൽ ട്രംപ് ഭീഷണി മുഴക്കുന്നുമുണ്ട്.
മരിച്ച ഭീകരർക്ക് ഉൾപ്പടെ എല്ലാവർക്കും ക്രിസ്‌മസ് ആശംസകൾ എന്നാണ് ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ച കുറിപ്പിൽ ട്രംപ് എഴുതിയത്. ആക്രമണത്തിൽ ഒട്ടേറെ ഭീകരർ കൊല്ലപ്പെട്ടതായും യുഎസ് ആഫ്രിക്കൻ കമാൻഡ് എക്‌സിൽ കുറിച്ചു. അതേസമയം, നൈജീരിയൻ ഭരണകൂടം അറിഞ്ഞുകൊണ്ടാണ് യുഎസ് ആക്രമണമെന്നും റിപ്പോർട്ടുകളുണ്ട്.
ഭീകര സംഘടനകൾ മതഭേദമന്യേ എല്ലാവരെയും ലക്ഷ്യമിടുന്നതായി നൈജീരിയൻ ഭരണകൂടം പറഞ്ഞു. ഭീകരയ്‌ക്കെതിരെ അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കാൻ നൈജീരിയ സമ്മതിച്ചതായും രാജ്യാന്തര വാർത്താ ഏജൻസി റിപ്പോർട് ചെയ്യുന്നു. ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായിട്ടാണ് നൈജീരിയയിൽ യുഎസ് സൈന്യം ആക്രമണം നടത്തിയത്.
സിറിയയിലും ഇസ്‍ലാമിക് സ്‌റ്റേറ്റ് ഭീകരർക്കെതിരെ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഭീകരാക്രമണത്തിൽ രണ്ട് യുഎസ് സൈനികൾ കൊല്ലപ്പെട്ടതിനുള്ള തിരിച്ചടി ആയിട്ടായിരുന്നു ആക്രമണം. ക്രിസ്‌ത്യൻ വിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങളെ തുടർന്ന് നൈജീരിയക്കെതിരെ യുഎസ് വിസാ നിയന്ത്രണങ്ങൾ ഉൾപ്പടെ ഏർപ്പെടുത്തിയിരുന്നു.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്







































